തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രം. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാത്രി ഏഴ് മണിവരെയാണ് പാര്‍ട്ടികള്‍ക്ക് പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയില്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ പ്രചാരണം പാടുള്ളൂവെന്നാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് നല്‍കിയിട്ടുണ്ട്.
കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ നടത്തി വോട്ട് ഒന്നു കൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം വളരെ ശക്തമായിരുന്നു. പ്രധാനമന്ത്രി നരന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മന്ത്രിമാരായ രാജനാഥ് സിങ്, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, വി. മുരളീധരന്, പ്രഹ്ളാദ് ജോഷി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങി പാര്‍ട്ടിയുടെ നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തേയ്ക്ക് എത്തിയത്.
സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ബിജെപി അനുകൂല അന്തരീക്ഷമാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ബിജെപി നേതൃത്വവും പ്രതീക്ഷയിലാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് എത്തിച്ചാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആളുകളെ അഭിസംബോധന ചെയ്യും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിനിമാ താരങ്ങളെ കൊണ്ടുവന്നാണ് എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. ബൈക്ക് റാലി ഒഴിവാക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കുറി റോഡ് ഷോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: