സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യതയും, അക്കാദമിക് മികവും തകര്‍ക്കപ്പെട്ടതായിരുന്നു മന്ത്രി കെടി ജലീലിന്റെ നിര്‍ദ്ദേശാനുസരണം നടന്ന മാര്‍ക്ക്ദാന സംഭവങ്ങള്‍. ശ്രേഷ്ഠമായ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും സിന്റിക്കേറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാന്‍സലര്‍മാരെ ആജ്ഞാനുവര്‍ത്തികളാക്കുകയുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ചെയ്തത്.
കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിംഗ് പരീക്ഷയില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ മന്ത്രി കെടി ജലീല്‍ ഇടപെട്ട് ജയിപ്പിച്ച സംഭവമാണ് ആദ്യം പുറത്തു കൊണ്ടു വന്നത്. പക്ഷേ അത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമായിരുന്നു. എം.ജി സര്‍വ്വകലാശാലയില്‍ നടന്ന ഗുരുതരമായ കൂട്ട മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ പിന്നാലെ പുറത്തു കൊണ്ടു വന്നു. ഓരോ പേപ്പറിലും അഞ്ചു മാര്‍ക്ക് വരെ കൂട്ടിയിട്ടു കൊടുത്തു. ആറ് പേപ്പറുകള്‍ക്ക് തോറ്റവര്‍ പോലും ജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോയി.
എം.ജി.സര്‍വ്വകലാശാലയിലെ മാര്‍ക്ക് കൊള്ള ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വളയമില്ലാത്ത ചാട്ടങ്ങള്‍ മിക്ക സര്‍വ്വകലാശാലകളിലും നടന്നു.ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളര്‍ന്നാലും ഇതൊക്കെ തെറ്റാണെങ്കില്‍ താന്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്ന് വീമ്പ് പറഞ്ഞ മന്ത്രി കെടി ജലീലിനെ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ശാസിച്ചു. പിന്നീട് കോട്ടയം സര്‍വ്വകലാശാലാ സിന്റിക്കേറ്റിന് നിമവിരുദ്ധമായി മാര്‍ക്ക് കൂട്ടിയിട്ട് നല്‍കിയ ബിരുദങ്ങള്‍ റദ്ദാക്കേണ്ടി വന്നു.
















