സ്വാമി സാന്ദ്രാനന്ദ
(ജന. സെക്രട്ടറി, ശിവഗിരിമഠം)
ഭാരതവര്‍ഷത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങള്‍ ഉള്‍പ്പെടെ ധാരാളം ശിവക്ഷേത്രങ്ങള്‍ നിലവിലുണ്ട്. പൊതുവേ ത്രിമൂര്‍ത്തീ സങ്കല്‍പ്പങ്ങളിലുള്ള ശിവപ്രതിഷ്ഠയാണ് എവിടേയും നാം ദര്‍ശിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായാണ് ശ്രീനാരായണ ഗുരുദേവന്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ 1888 ല്‍ നിര്‍വഹിച്ചത്.
133 ാം പ്രതിഷ്ഠാ വാര്‍ഷികമാണ് അരുവിപ്പുറത്ത് ഇന്ന് ശിവരാത്രിക്ക് നടക്കുന്നത്. സ്വന്തം ഇച്ഛ പ്രകാരം ഗുരു രണ്ട് പ്രതിഷ്ഠകളാണ് നിര്‍വഹിച്ചിട്ടുള്ളത്. ഒന്ന് അരുവിപ്പുറത്തെ പരബ്രഹ്മസ്വരൂപ സങ്കല്‍പ്പത്തിലുള്ള ശിവപ്രതിഷ്ഠയും രണ്ടാമതായി ശിവഗിരി മഠത്തിലെ പരബ്രഹ്മസ്വരൂപിണി സങ്കല്‍പ്പത്തിലെ ശാരദാ പ്രതിഷ്ഠയും. അതുകൊണ്ടു തന്നെ ഈ രണ്ട് സ്ഥലത്തും താന്ത്രികവിധിപ്രകാരമുള്ള പൂജകള്‍ക്കല്ല പ്രാധാന്യം.
ഗുരുവിന്റെ തപസ്സുകൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതി രമണീയമായ അരുവിപ്പുറം തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ്. ശിവരാത്രി നാളില്‍ 1008 കുടം ജലം നെയ്യാറില്‍ നിന്നും എടുത്ത് പത്ത് ദിവസത്തെ പഞ്ചശുദ്ധീകരണ വ്രതത്തോടെ ഭക്തജനങ്ങള്‍ കൈമാറി ഗുരു, പ്രതിഷ്ഠ നടത്തിയ ബ്രാഹ്മമുഹൂര്‍ത്തില്‍ പഞ്ചാക്ഷരീമന്ത്രം കൊണ്ട് അഭിഷേകം ചെയ്യുന്ന പരിപാവനകര്‍മമാണ് മുഖ്യമായിട്ടുള്ളത്. ജാതിമതഭേദമെനേ്യ എല്ലാ ഭക്തജനങ്ങളും ഈ പുണ്യകര്‍മത്തില്‍ പങ്കെടുത്ത് പാപങ്ങള്‍ കഴുകി കളയുന്നു.
അവനവനിലെ കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍ കഴുകിക്കളയാനുള്ള അവസരമാണ് മഹാശിവരാത്രി. ഭഗവദ് സന്നിധിയില്‍ ഉപവസിക്കുമ്പോള്‍ ഉദിക്കുകയും അസ്തമിക്കാത്തതുമായ എല്ലാ ചരാചരങ്ങള്‍ക്കും പ്രകാശം പകരുന്ന മംഗളസ്വരൂപനായ ശിവഭഗവാനെ അവനവന്റെ ഉള്ളത്തില്‍ ദര്‍ശിക്കാനുള്ള പുണ്യാവസരത്തില്‍ നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന തത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു തപോധനനായ ഗുരുദേവന്‍.
















