Categories: India

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചൈനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍

രാജ്യത്തെ സിറം ഇന്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോണ്‍ടെക്, പതഞ്ജലി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) എന്നീ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ഉന്നമിടുന്നതെന്ന് ഇന്റലിജന്‍സ് സ്ഥാപനം കണ്ടെത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നവരെയും ഉത്പാദകരെയും നടത്തിപ്പുകാരെയും ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ സിറം ഇന്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോണ്‍ടെക്, പതഞ്ജലി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) എന്നീ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ഉന്നമിടുന്നതെന്ന് ഇന്റലിജന്‍സ് സ്ഥാപനം കണ്ടെത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 സജീവ ഹാക്കിംഗ് പദ്ധതികള്‍ നിലവിലുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

 രോഗികളുടെ വിവരങ്ങള്‍, കോവിഡ് വാക്‌സിന്‍ ഗവേഷണ ഡാറ്റ, ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ച കാര്യങ്ങള്‍, വിതരണ ശൃംഖലയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ നോക്കുന്നത്. ഇന്ത്യക്ക് പുറമേ, ജപ്പാന്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ 12 രാജ്യങ്ങളും ഹാക്കാര്‍മാരുടെ റഡാറിലുണ്ട്.

 മൈക്രോസോഫ്ട് പറയുന്നത് അനുസരിച്ച്, വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏഴ് പ്രമുഖ കമ്പനികളെ ഉത്തര കൊറിയയും റഷ്യയും ഉന്നമിടുന്നു. ക്യാനഡ, ഫ്രാന്‍സ്, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ മുന്‍നിര വാക്‌സിന്‍ ഗവേഷകരെയും മരുന്ന് കമ്പനികളെയും ഹാക്കര്‍മാര്‍ സജീവമായിതന്നെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. 

Recent Posts