തിരുവനന്തപുരം: മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ്. മുസ്ലിം ജനവിഭാഗത്തിന്റെ സംരക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സിപിഎമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. മുസ്ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും മന്ത്രി അറിയിച്ചു.
മുസ്ലിം ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയ രാഘവന്റെ പ്രസ്താവന വിവാദമാവുകയും, സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രി മണി പ്രസ്താവന നടത്തിയിരിക്കുന്നത്. സിപിഎമ്മാണ് മുസ്ലിങ്ങളുടെ സംരക്ഷകര്‍. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നത് സിപിഎമ്മുകാരായിരുന്നു. തലശ്ശേരി കലാപ കാലത്ത് സി.എച്ച്. കോയ അടക്കമുള്ള നേതാക്കളാരും അവിടേക്ക് പോയിട്ടില്ല. ഇഎംഎസും എം.വി. രാഘവനും പിണറായിയുമാണ് അന്ന് അതിനെ ഫലപ്രദമായി നേരിട്ടതെന്നും മന്ത്രി മണി പറഞ്ഞു.
ഇഎംഎസാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇഎംഎസ് മറ്റൊരു പാക്കിസ്ഥാന് സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി ദല്‍ഹിയില്‍ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയതതെന്നും മന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: