ബീജിംഗ്: ചൈനീസ് ദേശീയ മാധ്യമം പുറത്തിറക്കിയ സംരംഭകരുടെ പട്ടികയില്‍ അലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മാ ഇല്ല. ബീജിംഗും ജാക്മായും തമ്മില്‍ എത്രത്തോളം അകലത്തിലാണെന്നത് അടിവരയിടുന്നതാണ് ഈ അവഗണന. ‘ഷാംഘായ് സെക്യൂരിറ്റീസ് ന്യൂസ്’ ആദ്യ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചൈനയിലെ ഏറ്റവും അറിയപ്പെടുന്ന വ്യവസായിയുടെ പേര് പരാമര്‍ശിക്കാതിരുന്നത്.
ഹുവാവി ടെക്നോളജീസിന്റെ റെന്‍ സെംഗ്ഫീ, ഷവോമി കോര്‍പറേഷന്റെ ലീ ജുന്, ബിവൈഡിയുടെ വാംഗ് ചുവാന്‍ഫു എന്നിവരുടെ സംഭാവനകളെ ലേഖനത്തില്‍ പ്രതിപദിക്കുന്നുണ്ട്. അലിബാബ ത്രൈമാസ വരുമാനം വെളിപ്പെടുത്തേണ്ട ചൊവ്വാഴ്ചയാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പ്രതികരണത്തിനായി ആരാഞ്ഞുവെങ്കിലും ഇ-കൊമേഴ് ഭീമന് പെട്ടെന്ന് അതിന് തയ്യാറായിട്ടില്ല.
നേരത്തേ നാലുമാസത്തോളം പൊതു ഇടങ്ങളില്‍നിന്ന് അപ്രത്യക്ഷനായിരുന്ന ജാക് മാ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഭരണകൂടം പിടികൂടിയെന്നും ജയിലില്‍ അടച്ചുവെന്നുമുള്ള കിംവദന്തികള്ക്കിടെയായിരുന്നു ഇത്. അധ്യാപകരെ അഭിസംബോധന ചെയ്തുള്ള ചെറിയ ഓണ്‍ലൈന്‍ വീഡിയോവഴി ആയിരുന്നു അജ്ഞാത വാസത്തിനുശേഷം ജനുവരിയില്‍ ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബറില്‍ ചൈനീസ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബീജിംഗിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാതായതും നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം പ്രത്യക്ഷപ്പെട്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: