തഴവ എസ്എന്‍ പോറ്റി
ഭക്തജനങ്ങളുടെ ബാഹുല്യമില്ലാതെ ശരണം വിളികളുമില്ലാതെ മണ്ഡല -മകരവിളക്കു കാലം സമാപിക്കുന്നു. വെള്ളപ്പൊക്കം, മഹാമാരി ഇവയ്‌ക്ക് നടുവിലൂടെയാണ് ഈ ശബരിമല തീര്‍ഥാടനകാലം മുന്നോട്ടു നീങ്ങിയത്. ഇങ്ങനെയാണെങ്കിലും അയ്യപ്പന്‍ ശാന്തനും കര്‍മനിരതനുമാണ്.
ഇരുമുടിക്കെട്ടുകളുമായി മല ചവിട്ടുന്ന ഭക്തര്‍ക്ക് ഒരേയൊരു ചിന്ത മാത്രം. അയ്യനെ കാണണം. കണ്ടാലോ ശരണവും മോക്ഷവും ലഭിക്കും. ഈ ഉറച്ച വിശ്വാസം ഭക്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.
ചരാചരങ്ങള്‍ എല്ലാം ഒന്നെന്നും എല്ലാത്തിലുമുള്ളത് ഈശ്വര ചൈതന്യമാണെന്നുമുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്വം.
ശബരിമല തീര്‍ഥാടനത്തില്‍ എല്ലാവരും സ്വാമിമാരാണ്. കന്നി അയ്യപ്പന്‍ മുതല്‍ പെരിയസ്വാമി വരെ. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണാനുള്ള സന്മനോഭാവമാണ് ശബരിമല തീര്‍ഥാടനത്തെ വ്യത്യസ്തമാക്കുന്നത്.
പന്തളം രാജകുടുംബവും ശബരിമല ശാസ്താവുമായുള്ള ബന്ധം വളരെ വലുതാണ്. ശാസ്താവിന്റെ (അയ്യപ്പന്റെ) പിതൃസ്ഥാനമുള്ളവരാണ് പന്തളം രാജകുടുംബത്തിലുള്ളവര്‍. തിരുവാഭരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ളത് കൊട്ടാരത്തിലാണ്. അവിടെ ധര്‍മശാസ്താ പ്രതിഷ്ഠയുണ്ട്.
മകരവിളക്കു കാലത്ത് ശബരിമലയില്‍ ശാസ്താവിന് തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ നിര്‍വഹിക്കുന്നത് തന്ത്രിയാണ്. തിരുവാഭരണ പേടകത്തെ അനുഗമിക്കുന്ന പന്തളം തമ്പുരാന്‍ വളരെ ഉത്തരവാദിത്വത്തോടെ തിരുവാഭരണ പേടകം ശബരിമലയില്‍ എത്തിക്കും. അയ്യപ്പസംഘവും പോലീസും ദേവസ്വം അധികാരികളും ഒത്തിണങ്ങിയ യാത്രാസംഘം നിശ്ചിത ദിവസം തന്നെ ശബരിമലയിലെത്തും.
പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.
കൊടും വനത്തിലൂടെ മറ്റൊന്നും ലക്ഷ്യമാക്കാതെയുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. മകരവിളക്ക് സമയം അങ്ങ് ദൂരെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷമാകും. ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സന്ദര്‍ഭത്തില്‍ ഉയരുന്ന ശരണം വിളികളാല്‍ വനാന്തരം മുഖരിതമാകും.
മകരവിളക്കിനു ശേഷം ഗുരുതിയും കഴിഞ്ഞ് നട അടയ്‌ക്കുന്നു. ശ്രീലകത്ത് ഭഗവാനും തന്ത്രിയും മാത്രമാവുമ്പോള്‍ ഭഗവദ്‌നാമം ഉരുവിട്ട് തന്ത്രി ഭഗവദ്പാദങ്ങള്‍ പ്രണമിക്കുന്നു. പിന്നീട് അകത്തെ നെയ്‌വിളക്കുകള്‍ ഓരോന്നായി അണയ്‌ക്കും. അവസാനത്തെ വിളക്ക് അണയ്‌ക്കാറാവുമ്പോഴേക്കും ഹരിവരാസനം പാടി തീരും. ഭസ്മത്താല്‍ വിഗ്രഹം മൂടും. മറ്റൊരിടത്തും നിന്നും ലഭിക്കാത്ത ആത്മസാക്ഷാത്ക്കാരത്തോടെ ഭഗവദ് ദര്‍ശനം തന്ത്രി പൂര്‍ത്തിയാക്കി, ശ്രീലകത്തിന്റെ വാതില്‍ അടച്ച് അദ്ദേഹവും പരികര്‍മികളും പുത്തിറങ്ങും. പന്തളം തമ്പുരാന്‍ ക്ഷേത്രചെലവിനുള്ള തുകയെന്ന നിലയില്‍ ഒരു പണക്കിഴി തന്ത്രിയെ ഏല്‍പ്പിക്കും. ഭക്തജനങ്ങള്‍ പുറത്തേക്കിറങ്ങും. വികാരനിര്‍ഭരമായ ഈ ചടങ്ങുകള്‍ അനുഭവിച്ചു തന്നെ അറിയണം.
















