കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിസ്ഥാനത്ത് നിന്ന് കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവ് എം. പ്രകാശനെ മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്നസിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണസമയം കണ്ണൂരില്‍ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് പാര്‍ട്ടി വിശദീകരണമെങ്കിലും മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
ഇടത് സര്‍ക്കാരിനെ ബന്ധു നിയമന വിവാദത്തിലൂടെ ആദ്യ കാലത്ത് തന്നെ പ്രതിസന്ധിയിലാക്കിയ മന്ത്രി ഇ.പി. ജയരാജനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നിയോഗിച്ച എം. പ്രകാശനെ പുറത്തേക്ക് നയിച്ചത് ജയരാജന്റെ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നതിനാലാണെന്നാണ് സൂചന. വകുപ്പില്‍ പിടിമുറക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് 2018-ല്‍ എം. പ്രകാശനെ നിയമിച്ചത്. സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് പ്രകാശന് പുറത്തായി. വകുപ്പില്‍ എം. പ്രകാശന്റെ നിയമനമടക്കമുള്ള കാര്യങ്ങളില്‍ ജയരാജന് കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. പ്രകാശനെ മാറ്റിയതില്‍ കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായ പ്രകാശന്റെ നിയമനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കര്‍ഷകസംഘം സംസ്ഥാന ട്രഷററുമായി പ്രവര്‍ത്തിക്കവെയായിരുന്നു നിയമനം.
മന്ത്രി ജയരാജന്റെ സ്റ്റാഫില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ആളാണ് എം. പ്രകാശന്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെ നേരത്തേ മാറ്റിയിരുന്നു. നിരവധി പരാതികള്‍ സജീഷിനെതിരെ നേതൃത്വത്തിന് ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്ന് ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. സജീഷ് നടത്തിയ അനാവശ്യ ഇടപെടലുകളാണ് മാറ്റത്തിലേക്ക് നയിച്ചത്.
സമാന രീതിയില്‍ പ്രകാശനും മന്ത്രിക്കതീതമായ ഇടപെടലുകള്‍ നടത്തിയതാണ് മാറ്റത്തിന് വഴിയൊരുക്കിയതെന്നും പറയപ്പെടുന്നു. കണ്ണൂര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എം. പ്രകാശന് വകുപ്പില്‍ സുപ്രധാന തസ്തികയിലിരിക്കുന്നത് മന്ത്രിക്ക് പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രകാശന്റെ സ്ഥാനചലനം കണ്ണൂരില്‍ സിപിഎമ്മില്‍ വരുംദിവസങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: