ലോസാഞ്ചൽസ്: ലോസാഞ്ചൽസ് കൗണ്ടിയിലെ വെസ്റ്റ് ലേക്ക് വില്ലേജിൽ വാഹനമിടിച്ചു 11ഉം 8ഉം വയസുള്ള സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഗ്രോസമാൻ ബേൺ ഫൗണ്ടേഷൻ കൊ. ഫൗണ്ടറും സുപ്രസിദ്ധ പ്ലാസ്റ്റിക് ആന്റി കൺസ്ട്രക്റ്റീവ് സർജനുമായ ഡോ. പീറ്റർ ഗ്രോസ്മാന്റെ ഭാര്യ റെബക്ക ഗ്രോസ്മാനെ (57) അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഡിസംബർ 30 ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതായി ലോസാഞ്ചൽസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. റോഡിനൊരു വശത്തു നിന്നും ക്രോസ് വാക്കിലൂടെ മറുവശത്തേക്ക് നടക്കുകയായിരുന്ന മാർക്ക് (11), സഹോദരൻ ജേക്കബ് (8) എന്നീ കുട്ടികളെയാണു റെബക്കയുടെ കാർ ഇടിച്ചു തെറിപ്പിച്ചത്. മാർക്ക് സംഭവ സ്ഥലത്തും സഹോദരൻ ജേക്കബ് പിന്നീട് ആശുപത്രിയിലും വച്ചു മരിച്ചിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ ഓടിച്ചു പോയ കാർ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം എൻജിൻ ഓഫായി നിൽക്കുകയായിരുന്നു. വേഗതയോ, ആൾക്കഹോളോ അപകടത്തിനു കാരണമാണെന്നാണ് ലോസാഞ്ചൽസ് കൗണ്ടി ഷെറിഫ് ക്യാപ്റ്റൻ സാൽവദോർ പറയുന്നത്. ഇവർക്കെതിരെ രണ്ടു കൊലക്കുറ്റം, വാഹനം നിർത്താതെ പോയത്, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവർ കുറ്റം നിഷേധിച്ചു. കേസ് ഫെബുവരി 16ന് വാദം കേൾക്കാൻ മാറ്റിവച്ചു. 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കുറ്റം തെളിഞ്ഞാൽ 34 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്ന് അറ്റോർണി ഓഫിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: