പൂവാര്‍/തിരുവനന്തപുരം: യുവതിയെ മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ച, മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ നാലു സിപിഎമ്മുകാര്‍ക്ക് എതിരേ കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞം വടുവച്ചാല്‍ ടൗണ്‍ഷിപ്പ് കോളനിയിലെ മുപ്പതുകാരിയുടെ ഗര്‍ഭമാണ് സിപിഎമ്മുകാര്‍ മര്‍ദിച്ചും തള്ളിയിട്ടും അലസിപ്പിച്ചത്. വിഴിഞ്ഞം സ്വദേശികളായ മുബാറക്‌സ്, അല്‍അമീന്‍, അല്‍താസ്, സെയ്യദ്ദലി എന്നിവര്‍ക്കെതിരേയാണ് കേസ്.
സംഭവം ഇങ്ങനെ: തെരഞ്ഞെടുപ്പ് ദിവസം സന്ധ്യയോടെ വിഴിഞ്ഞത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഒരുസംഘം കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ ബൂത്ത് ഓഫീസ് അടിച്ചുതകര്‍ത്തു. ഇതോടെ സിപിഎം സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആരിഫ്ഖാന്റെ വീട്ടിലെത്തി അസഭ്യവര്‍ഷം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്തു.
എട്ട് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളും ആരിഫിന്റെ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനെ എതിര്‍ക്കുകയും അസഭ്യം വിളിക്കരുതെന്ന് പറയുകയും ചെയ്തതോടെ സംഘം യുവതിക്കെതിരേ തിരിഞ്ഞു.
അവരെ അടിച്ചവശയാക്കി തറയില്‍ തള്ളിയിട്ടു. രക്തസ്രാവമുണ്ടായതോടെ യുവതിയെ വിഴിഞ്ഞത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ രണ്ട് മാസമായ ഗര്‍ഭത്തിന് ക്ഷതമേറ്റെന്ന സംശയത്തില്‍ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. ഗര്‍ഭം അലസിയതായി കണ്ടെത്തി. എന്നാല്‍, സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടിലായതോടെ ആശുപത്രി അഞ്ചാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ വിവരം പോലും പുറത്ത് പറയുന്നതില്‍നിന്ന് ആശുപത്രി അധികൃതരെ വിലക്കി. സീനിയര്‍ ഡോക്ടര്‍മാര്‍ ആരും ചികിത്സിക്കാന്‍ എത്തിയില്ല. ജൂനിയര്‍ ഡോക്ടര്‍മാരാണ് യുവതിയെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തത്.
മുന്‍പ് കോഴിക്കോട്ട് ജ്യോത്സനയെന്ന യുവതിയെ സിപിഎമ്മുകാര്‍ വീടു കയറി ആക്രമിച്ച് ഗര്‍ഭം അലസിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിലും സിപിഎം പ്രതിക്കൂട്ടിലായിരുന്നു.
















