തിരുവനന്തപുരം : ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിനിമാ താരത്തിനും പങ്കുള്ളതായി വെളിപ്പെടുത്തല്‍. സ്വപ്നയേയും സരിത്തിനേയും കസ്റ്റംസ് ചോദ്യം ചെയ്തതിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അനധികൃത ഇടപാടുകളിലൂടെ കോഴയായി ലഭിച്ച നൂറ് കോടിയിലധികം രൂപ സ്വപ്നയുടേയും സരിത്തിന്റേയും നേതൃത്വത്തില്‍ യുഎയിലേക്ക് കടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അന്വേഷണവും കര്‍ശ്ശനമാക്കിയിട്ടുണ്ട്. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സ്വപ്നയേയും സരിത്തിനേയും അടുത്തുതന്നെ ചോദ്യം ചെയ്യും. ഇരുവരേയും ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ ബുര്‍ജ് ഖലീഫയില്‍ വെച്ച് ഉന്നതരെടുത്ത ചിത്രങ്ങളും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാടുകള്‍ നടത്തി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കാളിത്തം. അതേസമയം സംസ്ഥാനത്തെ നാല് മന്ത്രിമാര്‍ക്കെതിരെ സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയതായും ഇതില്‍ പറയുന്നുണ്ട്. ഇവരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം സ്വപ്നയുടെ മൊഴിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു മന്ത്രിയുടെ രണ്ട് മക്കളെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്. ഇവരും അന്വേഷണത്തിന്റെ പരിധിയിലാണ്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേയും ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടന്നിരിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരുങ്ങലില്‍ ആയിരിക്കുകയാണ് സ്വപ്നയുമായി മന്ത്രിസഭയിലെ പലര്‍ക്കും ബന്ധമുള്ളതായാണ് അന്വേഷണ സംഘത്തിന് നല്കിയ മൊഴികള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: