ശാസ്ത്രത്തിന്റെയും ധര്‍മശാസ്ത്രത്തിന്റെയും അരുളും പൊരുളും ഗ്രഹിച്ച് അത് പ്രായോഗിക പദ്ധതിയായി ആവിഷ്‌ക്കരിക്കുകയും സ്വയം ആചരിക്കുകയും ചെയ്യുന്ന ആളാണ് ആചാര്യന്‍. ബ്രഹ്മസൂത്രം അഥവാ വേദാന്തത്തിന്റെ സത്യശിവസൗന്ദര്യ പര്യായമായി മാറിയ ശ്രീശങ്കരാചാര്യരാണ് ആധുനിക ഹൈന്ദവദര്‍ശനത്തിന് പുതുമാനം കുറിച്ചത്. എല്ലാം ഒന്നെന്ന അതീത ജ്ഞാനം അദൈ്വത പ്രസ്ഥാനത്തിന്റെ അസ്തമിക്കാത്ത വെളിച്ചമായി സക്ഷാത്ക്കരിക്കുകയായിരുന്നു ആചാര്യപാദര്‍.
ആ ചിന്താപദ്ധതിയില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് മധ്വാചാര്യന്റെ ദൈ്വതസിദ്ധാന്തം. മനുഷ്യാത്മാവിന് സ്വന്തമായ അസ്തിത്വമുണ്ടെന്നും അത് ഭിന്നമാണെന്നും പരമാത്മാവ് ഒത്തിണങ്ങി നില്‍ക്കുക മാത്രമാണെന്നുമാണ് മധ്വമതപ്പൊരുള്‍. ഇതിനപ്പുറം മറ്റൊരു ദര്‍ശന പദ്ധതി കാലത്തില്‍ സമുത്ഥാനം ചെയ്തു. രാമാനുജാചാര്യരുടെ വിശിഷ്ടാദൈ്വത സിദ്ധാന്തം. ദര്‍ശനമെന്ന നിലയ്‌ക്ക് സൂക്ഷ്മതലത്തിലുള്ള അന്വേഷണവും അപഗ്രഥനവും ആവശ്യപ്പെടുന്നതാണ് വിശിഷ്ടാദൈ്വത ദര്‍ശനം. സര്‍വാത്മകന്‍ എന്ന പരമാത്മാവിനെ ആശ്രയിച്ചാണ് ജീവാത്മാവ് വര്‍ത്തിക്കുന്നതെന്ന വ്യത്യാസമേയുള്ളൂവെന്നാണ് രാമാനുജമതം. ശ്രീശങ്കരന്റെ മായാവാദത്തെ അടിസ്ഥാനപരമായി ആചാര്യന്‍ നിഷേധിക്കുന്നു. ദൃശ്യപ്രപഞ്ചത്തില്‍ നാനാരൂപത്തില്‍ ദര്‍ശനീയമാകുന്ന വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഇല്ല.
ഇല്ലാത്ത ഒന്ന് ആരോപിക്കപ്പെടുമ്പോഴാണ് അവയ്‌ക്ക് അസ്തിത്വം കല്‍പ്പിക്കപ്പെടുന്നത്. അതാകട്ടെ കേവലം മായാവലയത്തിന്റെ ഫലവുമാണ്. ദൃശ്യപ്രപഞ്ചത്തെക്കുറിച്ചുള്ള ഈ മായാവാദം രാമാനുജന് സ്വീകാര്യമല്ല. ദൃശ്യപ്രപഞ്ചം മായയല്ല, അതിന്റെ അസ്തിത്വ രഹസ്യം ആത്മീയ തലങ്ങളെ ഉള്‍ച്ചേര്‍ന്നുള്ളതാണ്. ലൗകികാതീതമായി നിര്‍മുക്തമായ ജീവാത്മാവ് ഭിന്നമായി സ്വന്തം അസ്തിത്വത്തോടെ സദാ വര്‍ത്തിക്കുന്നവെന്നാണ് രാമാനുജാചാര്യന്റെ സിദ്ധാന്തത്തിന്റെ അകക്കാമ്പ്.
സര്‍വാത്മകനും ജഗത്തും ജീവാത്മാക്കളും ഏകമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും ജഗത്തും ജീവാത്മാക്കളും കേവലം സര്‍വാത്മകന്റെ ശരീരം മാത്രമാണെന്ന് ഈ ആചാര്യന്‍ സമര്‍ഥിക്കുന്നു. എല്ലാറ്റിനുമുപരി സര്‍വാത്മകന്‍ തന്നെയെന്ന ആത്യന്തസത്യത്തെ വിശിഷ്ടാദൈ്വതം അംഗീകരിച്ചുറപ്പിക്കുന്നുണ്ട്.
‘ഭക്തിയിലൂടെ മുക്തി’ യെന്ന ഉപനിഷദ് സാരത്തിന്റെ പ്രായോഗിക പദ്ധതിയാണ് രാമാനുജാചാര്യന്‍ പരീക്ഷിച്ചറിയുക. വേദാന്തസൂത്രവും ഉപനിഷദ് മന്ത്രങ്ങളും ഭഗവദ്ഗീതാസൂക്തികളും അന്തര്‍നാദമായി ആലപിക്കുന്നത് ഭക്തിവിഭൂതിയുടെ വിപഞ്ചികയാണെന്ന ആചാര്യവചനം ഭക്തിസങ്കല്‍പങ്ങള്‍ക്ക് നവമാനമേകുന്നതായിരുന്നു. പുഷ്ടിമാര്‍ഗസ്ഥാപകനായ വല്ലഭാചാര്യയുടെയും ഗൗഡിയാ മതാചാര്യനായ ചൈതന്യമഹാപ്രഭുവിന്റെയും സിദ്ധാന്തങ്ങളുടെ സ്രോതസ്സ് രാമാനുജാചാര്യന്റെ ആത്മീയാശയ മൂശയാണ്. നിത്യാനിത്യവിവേകപൂര്‍വമായ ദാര്‍ശനിക സരണിയായിരുന്നു ശങ്കരാചാര്യരെ നയിച്ചത്. എന്നാല്‍ സംബന്ധിയായ തലത്തിലാണ് രാമാനുജന്‌സര്‍വവും സാക്ഷാത്ക്കരിക്കാനാവുന്നത്.
മദ്രാസിനു സമീപം 1027 ലാണ് മഹാചാര്യന്റെ പിറവി. പിതാവു നഷ്ടപ്പെട്ട രാമാനുജന്‍ ബാല്യത്തില്‍ തന്നെ അസാമാന്യമായ ധൈഷണിക പ്രഭാവം കാണിച്ചിരുന്നു. കാഞ്ചീവരത്തെ വേദാചാര്യന്‍ യാദവപ്രകാശന്റെ കീഴിലാണ് വേദാധ്യയനം നടത്തി മന്ത്രോപദേശം നേടിയത്. തെളിഞ്ഞ ചിന്താപ്രകാശത്തില്‍ രാമാനുജന്‍ അറിവിനെ അമൃതമയമാക്കുകയായിരുന്നു. സ്വാത്മപ്രതിഭയില്‍ അത് സിദ്ധാന്തരൂപം പ്രാപിക്കാന്‍ തുടങ്ങി. ലൗകികജീവിതത്തിന് സന്നദ്ധമാകാതെ ത്യാഗവൈഭവത്തില്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു. സര്‍വസംഗപരിത്യാഗിയായി സംന്യാസവൃത്തി സ്വീകരിച്ച് ശ്രീരംഗത്ത് കര്‍മപദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ദക്ഷിണഭാരതത്തിലൂടെയുള്ള പരിക്രമണത്തിലുടനീളം വൈഷ്ണവിഭൂതി പകര്‍ന്നു നല്‍കാനാണ് ആചാര്യന്‍ ശ്രമിച്ചത്.
വേദാന്ത സൂത്രത്തെ പുരസ്‌ക്കരിച്ച് വിരചിച്ച ശ്രീഭാഷ്യം ഇന്നും വൈഷ്ണവരുടെ വിശിഷ്ട ഗ്രന്ഥമായി ആരാധിക്കപ്പെടുന്നു. ‘വേദാന്തസാരം’, ‘വേദാന്തസംഗ്രഹം’, ‘വേദാന്ത ദീപം’, ‘ഭഗവദ്ഗീതാ ഭാഷ്യം’ തുടങ്ങിയ പ്രകൃഷ്ട ഗ്രന്ഥങ്ങള്‍ ആചാര്യന്റെ വിശിഷ്ട ജ്ഞാനത്തിന്റെ വിണ്‍വെളിച്ചം വിതറുന്നു. അദൈ്വത സിദ്ധാന്തത്തിന്റെ മൗലിക സത്തയില്‍ നിന്ന് ഭാഗികമായി മാത്രമാണ് രാമാനുജന്‍ വിയോജിക്കുന്നത്. ഉപരി വിചിന്തനത്തില്‍ വിശിഷ്ടാദൈ്വത ദര്‍ശനം അദൈ്വത സിദ്ധാന്തത്തിന്റെ ശുദ്ധമായ മറുപുറമൊ ഖണ്ഡനവിമര്‍ശനമോ അല്ല. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ ഒന്നിനെത്തന്നെ വിപ്രന്മാര്‍ പലതായി പറയുന്നു എന്ന പ്രമാണ രേഖയുടെ പ്രശസ്തി പത്രമാണത്.
നൂറ്റിരുപത് വയസ്സുവരെ നയിച്ച ആ പൂര്‍ണജീവിതം വേദാന്തപൂര്‍ണിമയുടെ മഹാസന്ദേശമായിരുന്നു. രാമാനുജാചാര്യന്‍ വിഭാവനം ചെയ്ത വിശിഷ്ടാദൈ്വത ദര്‍ശനം ഭാരതീയ തത്വചിന്തയുടെ യാഗാഗ്നി വെളിച്ചമാണ്.
















