വരണ്ടും നിറഞ്ഞും വിസ്മപ്പിച്ചൊഴുകുന്ന നിളയില്‍ ശാസ്താവു വാഴുന്നൊരു പച്ചത്തുരുത്തുണ്ട്. ഏഴായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ശംബര മുനി തപസ്സിരുന്ന ‘ശംബരവട്ടം.’ പറഞ്ഞുപറഞ്ഞു പരുവപ്പെട്ട് അത് ചമ്രവട്ടമായി.
അവിടെ ശംബരന്‍ പൂജാകര്‍മങ്ങള്‍ നടത്തിയ സ്വയംഭൂ ശാസ്താവിന്റെ സന്നിധിയാണ് പ്രസിദ്ധമായ ചമ്രവട്ടം അയ്യപ്പ ക്ഷേത്രം.
തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം ക്ഷേത്രമുള്ളത്. അറബിക്കടലില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരം. മലബാറില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ചമ്രവട്ടം ക്ഷേത്രം.
ഇവിടെ പത്‌നീസമേതനാണ് (പൂര്‍ണ, പുഷ്‌ക്കല സമേതനായി) ശാസ്താവെന്നാണ് സങ്കല്‍പ്പം. ശാസ്താവിനുള്ള പൂജാവിധികള്‍ അടുത്തുള്ളൊരു ബ്രാഹ്മണ ഗൃഹത്തിലെ കാരണവര്‍ക്ക് ശംബരമുനി ഉപദേശിച്ചതായി പറയപ്പെടുന്നു. ആ പരമ്പരയില്‍ പെട്ട കുറ്റിശ്ശേരി മനയിലുള്ളവരാണ് ഇന്നും ക്ഷേത്രത്തിന്റെ രക്ഷാധികാരികള്‍.
ഭാരതപ്പുഴ (നിള) കരകവിഞ്ഞൊഴുകുമ്പോഴാണ് ചമ്രവട്ടത്തെ ശാസ്താവിന് ആറാട്ട്. അതിനായി പ്രത്യേകമായൊരു ദിവസമില്ല. കാലവര്‍ഷത്തില്‍ പുഴ കൂലംകുത്തി ഒഴുകുമ്പോള്‍ തൃപ്പടി മുങ്ങുന്നതെപ്പൊഴോ അപ്പോഴാണ് ദേവന്‍ സ്‌നാനശുദ്ധി നേടുന്നത്. മണികൊട്ടിപ്പൂജയില്ലെന്നതും ചമ്രവട്ടത്തെ പ്രത്യേകതയാണ്. കുടുംബപ്രശ്‌നങ്ങളും ദുരിതങ്ങളും മാറാന്‍ നടത്തുന്ന ചതുശ്ശതവും ചര്‍മരോഗശാന്തിക്കായി നടത്തുന്ന നെരിപ്പടയുമാണ് പ്രധാന വഴിപാടുകള്‍. 101 തേങ്ങ ഇടിച്ചു പിഴിഞ്ഞ പായസ നൈവേദ്യമാണ് ചതുശ്ശതം. ഉണങ്ങല്ലരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന കൊഴുക്കട്ടയാണ് നെരിപ്പട.
2013 ല്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ക്ഷേത്രത്തിലെ പൂമുഖവും ചുറ്റമ്പലവും തിടപ്പള്ളിയും കത്തി നശിച്ചിരുന്നു. ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
(ചമ്രവട്ടം ക്ഷേത്രം ഫോണ്‍: 0494 2562585)
















