കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് ഭരണകൂടം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എന്ത് ചെയ്യുകയായിരുന്നു? പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കിയോ. കോര്പ്പറേഷന് രൂപീകരിച്ചത് മുതല്‍ തുടര്‍ച്ചയായി സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ് നഗരം ഭരിക്കുന്നത്. എന്നാല്‍ കോഴിക്കോട് നഗരം വികസന മാനദണ്ഡങ്ങളില്‍ ഏറെ പിന്നിലാണ്. നിലവിലെ കോര്പ്പറേഷന് ഭരണ സമിതി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസില്‍ മാത്രമാണ്. ബജറ്റില്‍ നീക്കിവെച്ച പണം ഒരു രൂപ പോലും ചെലവഴിക്കാതെ കോര്പ്പറേഷന് ഭരണം പദ്ധതികള്‍ക്ക് മേല്‍ അടയിരിക്കുകയായിരുന്നു.
ഭരണ സമിതി അധികാരമേറ്റെടുത്തതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1824 പദ്ധതികളില്‍ 556 പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 23 പദ്ധതികളില്‍ നീക്കിവെച്ച തുകയില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. ഇതിലൂടെ 579 പദ്ധതികള്‍ പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. നൂറ് ശതമാനം പദ്ധതി നിര്‍വ്വഹണം വേണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ ദയനീയാവസ്ഥ. 40 പദ്ധതികളില്‍ മാത്രമാണ് നൂറ് ശതമാനവും ചെലവഴിച്ചത്. അതാകട്ടെ പലതും നേരിട്ട് പണം കൈമാറിയതും. സോഷ്യല്‍ സെക്യൂരിറ്റി മിഷന്, എസ്.എസ്.എ എന്നിവയ്ക്കുള്ള സംഭാവനയും ചെലവഴിച്ച ഈ നൂറ് ശതമാനത്തില്‍ പെടും.
നടപ്പാക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് പരിശോധിച്ചാല്‍ നഗരജീവിതത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് നടപ്പാക്കാത്തതെന്ന് കാണാം. എയ്ഡ്സ് ബാധിച്ച കുടുംബങ്ങള്‍ക്കുള്ള സഹായം, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, മാലിന്യ നിര്‍മ്മാര്‍ജനം, റോഡ് നവീകരണം, തെരുവ് വിളക്ക് പരിപാലനം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയത്.
കുടുംബശ്രീ വഴിയുള്ള മാലിന്യ സംസ്കരണത്തിനുള്ള സബ്സിഡി 1,00,000 രൂപ, അംഗനവാടികള്‍ക്ക് ഫാന്‍ നല്‍കുന്നതിന് 1,00,000 രൂപ, റോഡ് കുഴിച്ചാലുണ്ടാകുന്ന അവശിഷ്ടം വൃത്തിയാക്കാന്‍ 31,00,000 രൂപ, എയ്ഡ്സ് ബാധിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 1,00,000 രൂപ, എച്ച് ഐ വി ബാധിതര്‍ക്കുള്ള വീട് നിര്‍മാണം 8,00,000 രൂപ തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയിലാണ് ഒരു രൂപ പോലും സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തിലും ചെലവഴിക്കാതിരുന്നത്. റോഡ് നവീകരണം, അംഗനവാടി പുനര്‍നിര്‍മാണം, കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം, എന്നിങ്ങനെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക ശാക്തീകരണമടക്കമാണ് കോര്‍പ്പറേഷന്റെ അനാസ്ഥ മൂലം ഒരു രൂപ പോലും ചെലവഴിക്കാനാകാതെ മുടങ്ങിയത്.
നെല്ലു കൃഷി വികസന പദ്ധതിക്ക് 1,35,000 രൂപ നീക്കിവെച്ചെങ്കിലും ചെലവാക്കിയത് 8. 71 ശതമാനം മാത്രം. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കും പണം നീക്കിവെച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ കോര്പ്പറേഷന് ഭരണം മിടുക്ക് തെളിയിച്ചു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത എണ്ണിപ്പറഞ്ഞാണ് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി നിര്‍വ്വഹണത്തിലുണ്ടായ വീഴ്ച കാരണം കോര്‍പ്പറേഷനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
(അടുത്തദിവസം: വെട്ടിപ്പിന്റെ ഭരണം തട്ടിപ്പിന്റെ കണക്കുകളും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: