തൃശൂര്‍: കോര്പ്പറേഷന് പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ കരാര്‍ പൊതുമേഖലയെ തള്ളി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള മേയറുടെ തീരുമാനം നടപ്പാകാനിടയില്ലെന്ന് സൂചന. കോടിക്കണക്കിന് രൂപയുടെ പദ്ധതി സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. മേയറുടെ തീരുമാനത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത 52 അംഗങ്ങളില്‍ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഉള്‍പ്പെടെ 26 പേര് വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്.
തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാട് കോര്പ്പറേഷന് സെക്രട്ടറി സ്വീകരിച്ചതായും സൂചനയുണ്ട്. മിനിറ്റ്സിലെ തീരുമാനമറിഞ്ഞ ശേഷം നിയമനടപടികള്‍ സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 55 കൗണ്‍സിലര്‍മാരില്‍ 52 പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഭരണപക്ഷത്തെ മൂന്നു പേര് യോഗം ബഹിഷ്ച്ചിരുന്നു. ഇതിനാല്‍ 27 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. വോട്ടിങിനിട്ടാല് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അജണ്ട പാസായെന്ന് അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടത്.
കോര്‍പ്പറേഷനിലെ അഴിമതി തടയാന്‍ ഹൈമാസ്റ്റ് പദ്ധതി കരാര്‍ പൊതുമേഖലയ്ക്ക് നല്‍കണമെന്നും സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നുമാണ് ബിജെപി നിലപാട്. ഹൈമാസ്റ്റ് ലൈറ്റ് പദ്ധതിയ്ക്കു പിന്നിലെ അഴിമതി പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ആരോപണ വിധേയരായതിനാല്‍ കൃത്യമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
അതിനിടെ പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായെടുത്ത തീരുമാനം ഭരണസമിതിയിലെ ചേരിതിരിവിന് ആക്കം കൂട്ടിയിരിക്കുകയാണ്. പൊതുമേഖലക്കൊപ്പമെന്ന പാര്‍ട്ടി നിലപാട് ഹൈമാസ്റ്റ് പദ്ധതിയില്‍ ഭരണകക്ഷി പാലിക്കാതിരുന്നത് സിപിഎം കൗണ്‍സിലര്‍മാരില്‍ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: