ന്യൂദല്‍ഹി : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് വിമാന അപകട അതിയായ ദുഃഖം ഉളവാക്കുന്നതാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് സുഖം പ്രാപിക്കട്ടേയെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
അപകട വാര്‍ത്ത പുറത്തുവന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അതിനു പിന്നാലൊണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദുഃഖമുളവാക്കുന്നു. അപകടത്തില്‍ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്കി അധികൃതര്‍ അപകടസ്ഥലത്തുണ്ട്. എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
അതേസമയം വിമാന ദുരന്തത്തില്‍ യുഎസും ദുഃഖം രേഖപ്പെടുത്തി. വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെന്‍ ജസ്റ്റര്‍ അറിയിച്ചു.
വെളളിയാഴ്ച വൈകിട്ട് 7.41 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവരും ഉള്‍പ്പെടും. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 171 യാത്രക്കാര്‍ ഇപ്പോഴും ചികിത്സയിലാണ്. അതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: