ഇടുക്കി: ഗ്യാപ്പ് റോഡില്‍ നടക്കുന്നത് ഒരു നിയന്ത്രണവുമില്ലാത്ത പാറപൊട്ടിക്കലെന്ന് മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്ട്ടിന്മേല് 18 ദിവസം പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2017ലാണ് വീതി കൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത്. എട്ട് പേജും ചിത്രങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത് ജൂണ്‍ 18ന് ആണ്. അവസാന തവണ മലയിടിച്ചിലുണ്ടായത് 17ന് രാത്രി 7.30നും. ഈ അപകടത്തില്‍ മാത്രം ഉദ്ദേശം 50 ഏക്കറോളം കൃഷിയിടം നശിച്ചിട്ടുണ്ട്. രണ്ട് കെട്ടിടം പൂര്‍ണ്ണമായും ഒന്ന് ഭാഗീകമായും തകര്‍ന്നു. അഞ്ഞൂറ് മീറ്ററോളം റോഡ് ഒലിച്ച് പോവുകയും കല്ലും മണ്ണും ഒന്നര കിലോ മീറ്റര്‍ താഴെ വരെ എത്തുകയും ചെയ്തു. താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതോടെ ഭീതിയിലാണ് കഴിയുന്നത്. റോഡിന് വേണ്ടിയുള്ള പാറപ്പൊട്ടിക്കല്‍ പാറമടയായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ജന്മഭൂമി ജൂണ്‍ 22ന് വാര്‍ത്ത നല്‍കിയിരുന്നു.
മലയിടിയുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്
1. അനിയന്ത്രിത പാറപ്പൊട്ടിക്കല്‍
2. ദേശീയപാതയില്‍ മറ്റൊരിടത്തും കാണാത്ത വീതിയില്‍ ഇവിടെ മാത്രം പാറ വരുന്ന ഭാഗങ്ങള്‍ വലിയതോതില്‍ പൊട്ടിച്ചുള്ള നിര്‍മ്മാണമാണ് നടക്കുന്നത്.
3. ഇത് മൂലം കൃത്യമായ വഴി രൂപപ്പെടാത്ത മേഖലയില്‍ മലയുടെ ഉള്ളിലേക്ക് കയറിയും പാറപ്പൊട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വലിയ പ്രകൃതി നശീകരണമാണ് നടന്നിരിക്കുന്നത്.
4. പാറപ്പൊട്ടിച്ച ഭാഗത്തടക്കം കൃത്യമായി സംരക്ഷണ ഭിത്തി ഒരുക്കിയിട്ടില്ല.
5. വലിയ തോതില്‍ സ്ഫോടക വസ്തു ഉപയോഗിക്കുന്നത് മലയിടിയുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നടക്കം നിരവധി വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പൊട്ടിച്ചെടുക്കുന്ന പാറയുടെ വില കുറച്ച് 268 കോടി രൂപയ്ക്കാണ് റോഡ് പണി അഹമ്മദാബാദ് കേന്ദ്രമായ കമ്പനി കരാറെടുത്തത്. പിന്നീട് കൊച്ചിയിലെ ഗ്രീന്‍വെര്‍ത്ത് എന്ന കമ്പനി ഇത് ഉപകരാറായി എടുത്തു.
അതേ സമയം നിലവില്‍ ഈ റോഡ് സംബന്ധിച്ച കാര്യങ്ങള്‍ പൊതുമരാമത്ത് എന്‍എച്ച് വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വ്യക്തമാക്കുന്നത്. സ്ഥലത്ത് വലിയ തോതില്‍ അനധികൃതമായി പാറപ്പൊട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: