തിരുവനന്തപുരം: ചൈനയുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കുന്നതിനിടെ ഭാരത സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കൊലവും ദേശീയ പതാക കത്തിച്ചുമാണ് പ്രതിഷേധം അരങ്ങേറിയത്. യുവമോര്‍ച്ച, മഹിളാമോര്‍ച്ച, പൂര്‍വ്വസൈനിക പരിഷത്ത്, വിഎച്ച്പി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സെക്രട്ടറിയേറ്റില്‍ യുവമോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യം പ്രതിഷേധം നടന്നത്. ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കൊലവും ചൈനീസ് ദേശീയ പതാകയുമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിന് മുന്നില്‍ എത്തിയത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആര്. അനുരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ലോകത്ത് പടന്നുപിടിക്കുന്ന മഹാമാരിയായ കൊറോണയുടെ ഉറവിടം ചൈനയിലേക്ക് വിരല്‍ചൂണ്ടുന്നതിനെ മറയ്ക്കാനാണ് ഭാരതത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നതെന്ന് അനുരാജ് പറഞ്ഞു. പാക്കിസ്ഥാന് കേന്ദ്രമായി നടക്കുന്ന ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് ചൈനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ മുന്നില്‍ പ്രവര്‍ത്തകര്‍ ചൈനീസ് പ്രസിഡന്റിന്റെ കോലവും പതാകയും കത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജേഷ്, സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ് സജിത്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, ബിജെപി ജില്ലാ ട്രഷറര്‍ നിഷാന്ത്, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ ആനന്ത്, ആശാനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കോലവുമായാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നെഹറുവിന്റെയും കോണ്‍ഗ്രസിന്റെയും പിടിപ്പുകേടുകൊണ്ടാണ് 380000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ അധീനതയില്‍ ഇരിക്കുന്നതെന്ന് വി.ടി. രമ വ്യക്തമാക്കി. ഭാരതത്തെ ആക്രമിക്കാന്‍ വെമ്പല്‍കൊള്ളുന്ന വേളിയാണ് ചൈനയുടെ ദേശീയ ചിഹ്നം. പൂജ്യം ഡിഗ്രിയേക്കാള്‍ തണുപ്പുള്ള താഴ്വാരയില് രാത്രിയുടെ മറവുലാണ് ചൈന ആക്രമണം അഴിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാഗേന്ദു, ജില്ലാ ജനറല്‍ സെക്രട്ടറി ജയ രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സന്ധ്യ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: