കൊച്ചി: ക്ഷേത്ര സംസ്കാരം ഉള്‍ക്കൊണ്ട് കലാഗ്രാമം എന്നറിയപ്പെടുന്ന രാമമംഗലത്തിന്റെ പവിത്ര വിശുദ്ധി, അന്തരിച്ച ക്ഷേത്ര കലാചാര്യന്‍ രാമമംഗലം കരവട്ടേടത്ത് നാരായണ മാരാരെ ഇങ്ങനെ വിശേഷിപ്പിക്കാം. കരവട്ടേടത്ത് കുടുംബത്തില്‍ പിറന്ന നാരായണ മാരാരുടെ മുന്ഗാമിയായിരുന്നു സ്വാതി തിരുനാളിനു പ്രിയനായിരുന്ന ഷഡ്കാല ഗോവിന്ദ മാരാര്‍.
ബാല്യം മുതല്‍ തന്നെ മുവാറ്റുപുഴയാറിന്റെ തീരത്തെ രാമമംഗലം പെരും തൃക്കോവിലപ്പന്റെ സോപാനത്ത് നിന്നും ഇടയ്ക്ക കൊട്ടി വളര്‍ന്നു. തായമ്പക കൊട്ടിയാണ് അരങ്ങേറ്റമെങ്കിലും പഞ്ചവാദ്യത്തില്‍ തിമിലക്കാരനായിട്ടാണ് അറിയപ്പെട്ടത്. പുകള്‍പെറ്റ ആശാന്മാര്ക്കൊപ്പം ചെന്നെത്താത്ത പൂരപ്പറമ്പുകള്‍ ഇല്ല. ചെറിയ ദീപാരാധന പഞ്ചവാദ്യം മുതല്‍ തൃശൂര്‍ പൂരം വരെ നീളുന്നതായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങുകള്‍.
രാമമംഗലം പെരുംതൃക്കോവില്‍ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്ന മാരാര്‍ ഏഴാമത്തെ വയസില്‍ ക്ഷേത്രകലകള്‍ പഠിക്കുവാനായി രാമമംഗലം പടിക്കല്‍ ഗോവിന്ദകുറുപ്പിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്നും പൂജകൊട്ടും, സോപാനസംഗീതത്തിന്റെ ബാലപാഠവും ഹൃദിസ്ഥമാക്കി. തുടര്‍ന്ന് ക്ഷേത്രകലാചാര്യന്മാരായിരുന്ന വടക്കേടത്ത് അപ്പുമാരാര്‍, താഴത്തേടത്ത് കുഞ്ഞികൃഷ്ണമാരാര്‍ എന്നിവരില്‍നിന്ന് തിമില, പാണി, ശിവേലി, ശ്രീഭൂതബലി, കേളി, തായമ്പക, ഉത്സവബലി, പഞ്ചവാദ്യം എന്നിവ സ്വായത്തമാക്കി.
വലിയ പ്രമാണിമാര്‍ വിട ചൊല്ലിയപ്പോള്‍ സമപ്രായക്കാരായ കുഴൂര്‍, പല്ലാവൂര്‍ ത്രയങ്ങള്‍, ചോറ്റാനിക്കര നാരായണ മാരാര്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ എന്നീ വിശാരദന്മാര്‍ക്കൊപ്പം പഞ്ചവാദ്യം കൊട്ടിക്കൊഴുപ്പിച്ചു. പ്രമാണ പദം എന്ന സിംഹാസനത്തിലേക്കായിരുന്നില്ല ഇദ്ദേഹത്തിന്റെ ഉന്നം മറിച്ച് രണ്ടാമനായി വളരാനായിരുന്നു ശ്രമം. അതിനാല്‍ തന്നെ എവിടേയും ഇരിപ്പിടം ലഭിച്ചിരുന്നു. എല്ലാവര്ക്കും സമ്മതനുമായിരുന്നു. ഗുരുത്വത്തിന്റെ തികവ് ഇദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. തെക്കും വടക്കുംനിറഞ്ഞ മുഖ്യപൂരങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ തിമിലയുടെ സ്വരരാഗം പരന്നൊഴുകി.
പതികാലവും, കാലം നിരത്തലും കലയാക്കിയെടുത്ത നാരായണന് എല്ലാവരോടും ചേര്‍ന്നു തിമില കൊട്ടാന്‍ ഭയമില്ലായിരുന്നു. പ്രമാണ പദത്തില്‍ നിന്നാല്‍ നല്ല ശ്രദ്ധ വേണം. മതിമറന്ന് കൊട്ടുവാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ ശ്രമം കൊട്ടി നിറക്കുക മാത്രമാണെന്ന് നാരായണ മാരാര്‍ പറയാറുണ്ട്. ഗുരുവായൂരപ്പന്റെ ഉത്സവം മുതല്‍ ചെറിയ താലപ്പൊലികളില്‍ വരെ കരവട്ടേടത്ത് നാരായണ മാരാര്‍ സമ്മതനായിരുന്നു. പുതിയ കാലത്തിന്റെ മിടുക്കന്മാര്ക്കായി വിശ്രമ ജീവിതത്തിലേക്ക് കാലം മാറി ഒഴിഞ്ഞു നിന്നു. തേജസ്സ് നിറഞ്ഞ യോഗ്യനായ കല തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനങ്ങള്‍ക്കും. എന്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനും തന്റെ ലക്ഷ്യം ഇട കാലത്തിന്റെ മര്‍മമറിഞ്ഞ് തിമര്‍ക്കാനുമായിരുന്നുവെന്ന് ആസ്വാദകരെ കാണിച്ചു കൊടുക്കുകയായിരുന്നു മാരാര്‍.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: