കറാച്ചി: അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിന് മൂന്ന് വര്‍ഷം വിലക്കിയ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സുല്‍ഖര്‍നെയ്ന്‍ ഹൈദര്‍. 2010-ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഉഴപ്പിക്കളിച്ച്് തോറ്റുകൊടുക്കണമെന്ന അക്മല്‍ അടക്കമുള്ള സഹതാരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിന് തനിക്ക് ഭീഷണി നേരിടേണ്ടിവന്നെന്ന്് ഹൈദര്‍ വെളിപ്പെടുത്തി.
സഹതാരങ്ങളുടെയും മറ്റ് ചിലരുടെയും ഭീഷണിയെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ അഭയം തേടേണ്ടിവന്നതെന്നും ഹൈദര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് ഉഴപ്പിക്കളിക്കണമെന്ന് സഹതാരങ്ങള്‍ നിര്‍ബന്ധിച്ചത്. പക്ഷെ ഞാന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് സഹതാരങ്ങള്‍ ഭീഷണി ഉയര്‍ത്തിയത്. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ലണ്ടനിലേക്ക് പോയെന്ന് ഹൈദര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒത്തുകളിച്ച ഉമര്‍ അക്മലിനുള്ള ശിക്ഷ കുറഞ്ഞുപോയി. അവനെ ആജീവനാന്തം വിലക്കണമായിരുന്നെന്ന് ഹൈദര്‍ പറഞ്ഞു. സഹതാരങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലേക്ക് പോയതോടെ ഹൈദറിന്റെ കരിയര്‍ അവസാനിച്ചു. 2019-ല്‍ ബെര്‍മിങ്ഹാമില്‍ ഒരു ടെസ്റ്റ് കളിച്ച ഹൈദര്‍ 88 റണ്‍സ് നേടി. കമ്രാന്‍ അക്മലിന് പകരമാണ് ഹൈദര്‍ അന്ന് ടെസ്റ്റ് ടീമില്‍ കളിച്ചത്.
















