ആലുവ: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ജനജാഗ്രതാ സമിതി ആലുവയില്‍ നടത്തിയ ദേശരക്ഷാ റാലിയെ മറയാക്കി കലാപത്തിന് ആഹ്വനം ചെയ്‌ത എസ്ഡിപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് ആലുവ പോലീസ് കേസ് എടുത്തത്. ഐപിസി 143, 147, 151 എ, 163 എ, 149 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ആലുവ സംഭവം മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് വിലയിരുത്തുന്നത്. പൗരത്വ നിയമത്തിനു എതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചില സംഘടനകള്‍ ഹൈജാക്ക് ചെയ്യുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആലുവയില്‍ കലാപത്തിനുള്ള മനഃപൂര്‍വ ശ്രമങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. പൗരത്വ നിയമത്തിന്നെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭം മറയാക്കി ചില സംഘടനകള്‍ കലാപത്തിന് കോപ്പു കൂട്ടുന്നുണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്.
ആലുവയിൽ സ്ത്രീകള്‍ അടക്കം അണിനിരന്ന റാലിക്ക് നേരേയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റ നേതൃത്വത്തില്‍ ഒരു സംഘം മതഭീകരവാദികള്‍ കൊലവിളി നടത്തിയത്. 21ല്‍ ഊരിയ കത്തി തേച്ചു മിനുക്കുമെന്നും കൈയും വെട്ടും തലയും വെട്ടുമെന്നുമായിരുന്നു ആക്രോശങ്ങള്‍. പോലീസ് നോക്കിനില്‍ക്കെയാണ് ഇസ്ലാമിക തീവ്രവാദികളുടെ കൊലവിളി. ആലുവ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നുമായിരുന്നു റാലി ആരംഭിച്ചത്. റാലി ആരംഭിക്കുന്നതിനു മുന്‍പ് ഒരു കൂട്ടം ജിഹാദികള്‍ സ്റ്റാന്‍ഡിനു സമീപത്ത് നിലയുറപ്പിച്ചിരുന്നു. പ്രദേശത്തെ കടകളും ഇവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു. തുടര്‍ന്ന് റാലി റെയില്‍വെ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരേ അസഭ്യ വര്‍ഷവും ഭീഷണിയും.
കലാപത്തിന് മുന്‍കൂട്ടി തയാറാക്കിയ നൂറോളം പേര്‍ ഉണ്ടായിരുന്നു. ജിഹാദികള്‍ പ്രകോപനമുണ്ടാക്കിയെങ്കിലും റാലിയില്‍ സമാധാനപരമായ എഴുതിത്തയാറാക്കിയ മുദ്രാവാക്യങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂ. സിഎഎ ആരേയും പുറത്താക്കാനുള്ളതല്ലെന്നും ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിലും പീഡനം അനുഭവിക്കുന്നവരെ സ്വീകരിക്കാന്‍ ഉള്ളതാണെന്നുമായിരുന്നു മുദ്രാവാക്യങ്ങള്‍.
അതേസമയം 1921 ല്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ജിഹാദി ഭീകരര്‍ കൊലവിളി മുഴക്കിയത്. സംഭവം നടക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ല. പോലീസ് കാഴ്ചക്കാരായി മാറിനിന്നു. പിന്നീട് ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. പ്രെഫ. ഗോപാലകൃഷ്ണ മൂര്‍ത്തി അധ്യക്ഷനായി. കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവ കീഴ്മാട് കണ്ണാട്ടുപ്പറമ്പ് വീട്ടില്‍ നൗഷാദ് (34), പറവൂര്‍ അറയ്‌ക്കല്‍ വീട്ടില്‍ സഗീര്‍ (46) എന്നിവരാണ് അറസ്റ്റിലായത്.
















