കൊച്ചി: 2018-2019 വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മൊത്തം നഷ്ടം 281 കോടി രൂപയെന്ന് കണക്കുകള്‍. പ്രതിദിന നഷ്ടമാകട്ടെ ഏകദേശം 10 ലക്ഷം രൂപ! മുന്‍ വര്‍ഷത്തേക്കാള്‍ 117 കോടി രൂപയുടെ അധിക നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 101.30 കോടി രൂപയാണ് ഈ കാലയളവിലെ പ്രവര്‍ത്തന ചെലമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2017 ജൂണ്‍ 19 ലാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യ മെട്രോ സര്‍വീസ് തുടങ്ങിയത്. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസിലൂടെ പ്രതിദിനം 2.75 ലക്ഷം യാത്രക്കാരുണ്ടായിരിക്കുമെന്നായിരുന്നു നിഗമനം. 6000 കോടി ചെലവിട്ട പദ്ധതിയുടെ വായ്‌പാ തിരിച്ചടവ് ആരംഭിക്കുന്നതുവരെ നഷ്ടം സഹിച്ചും നീങ്ങാനായേക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വായ്‌പ തിരിച്ചടയ്‌ക്കുന്നതിനു തുക കണ്ടെത്താന്‍ പെട്രോളിനും ഡീസലിനും 5 രൂപ സെസ് ഈടാക്കണമെന്നു വരെയുള്ള നിര്‍ദ്ദേശങ്ങളാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ളത്. അതായത് കൊച്ചി മെട്രോയുടെ കടം വീട്ടുന്നതിനായി വയനാട്ടിലെയും ഇടുക്കിയിലെയുമെല്ലാം ജനങ്ങളുടെ കീശയില്‍ നിന്ന് പണം ചോരും.
2014 ഫെബ്രുവരിയില്‍ ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡി നിന്ന് എടുത്ത 1,500 കോടി രൂപ വായ്‌പ ഉള്‍പ്പെടെയുള്ള തുകകളുടെ തിരിച്ചടവ് ഈ വര്‍ഷം ആരംഭിക്കേണ്ടതുള്ളതിനാല്‍ വരുമാന ലക്ഷ്യം നിറവേറ്റാനാകാതെ വന്നാല്‍ സമ്മര്‍ദ്ദം ഏറും. രണ്ടാം ഘട്ട വിപുലീകരണ പദ്ധതികളെയും വരുമാനക്കുറവ് ബാധിച്ചേക്കാം. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും കാനറ ബാങ്കില്‍ നിന്നും കെഎംആര്‍എല്‍ പണം കടം വാങ്ങിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകളില്‍നിന്നും തൂണുകളില്‍നിന്നുമെല്ലാം പരസ്യ ഇനത്തില്‍ മെട്രോയ്‌ക്ക് വരുമാനം ലഭിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലെ സ്ഥലം വാടകയ്‌ക്ക് നല്‍കിയും വരുമാനമുണ്ടാക്കുന്നു. കാക്കനാട്ടെ മെട്രോ വില്ലേജും സൗത്ത് മെട്രോ സ്റ്റേഷനിലെ നിര്‍ദ്ദിഷ്ട ഹോട്ടലുമാണ് വരുമാനമുറപ്പാക്കുന്ന ചില പദ്ധതികള്‍. ഇവ നടപ്പാകുന്നതോടെ വരുമാനത്തിലെ വിടവ് കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ.
2019-ല്‍ മഹാരാജാസ് മുതല്‍ തൈക്കുടം വരെ സര്‍വീസ് തുടങ്ങിയതോടെ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 80,000 ആയി ഉയര്‍ന്നു. പ്രതിദിന വരുമാനം 14.66 ലക്ഷം രൂപയായും വര്‍ദ്ധിച്ചു. പക്ഷേ പ്രവര്‍ത്തനച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ നഷ്ടത്തിലാണ് കമ്പനി.
















