മാനന്തവാടി: സഭ നേതൃത്വത്തിനെതിരേ രൂക്ഷമായി ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്ക് ഭക്ഷണം പോലും നിഷേധിക്കുകയാണെന്നും പട്ടിണിക്കിട്ട് കൊല്ലാനാണ് സഭ അധികൃതരുടെ ശ്രമമെന്നും ലൂസി കളപ്പുര. മുന്‍പ് അല്‍പം വേസ്റ്റ് ഭക്ഷണം എങ്കിലും ലഭിക്കുമായിരുന്നു. ഇപ്പോള്‍ അതുമില്ല. മഠത്തില്‍ വലിയ വിവേചനമാണ് നേരിടേണ്ടി വരുന്നത്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം മഠ അധികൃതകര്‍ക്കെതിരേ പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ല. കഴിഞ്ഞ ഓഗസ്റ്റിലും ഡിസംബറിലുമായി മഠം അധികൃതര്‍ക്കെതിരെ മൂന്ന് പരാതികളാണ് സിസ്റ്റര്‍ പൊലീസില്‍ നല്‍കിയത്. മൂന്നിലും വെള്ളമുണ്ട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹര്‍ജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കുകയാണെന്നും ലൂസി കളപ്പുര ആരോപിച്ചു.
കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ച ശേഷം ലൂസിക്കെതിരായ ആക്രമണം സഭാ നേതൃത്വം ശക്തമാക്കിയിരുന്നു. ലൂസി തങ്ങുന്ന വയനാടിലെ കാരയ്‌ക്കാമല മഠത്തിലേക്കു സഭാ വിശ്വാസികള്‍ എന്ന പേരില്‍ നാല്പതിലധികം പേര്‍ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ മഠത്തിന്റെ ഗേറ്റിന്റെ മുന്നിലായി സിസ്റ്റര്‍ ലൂസിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രകടനത്തില്‍ മഠത്തിലെ തന്നെ കന്യാസ്ത്രീകള്‍ പങ്കെടുത്തുവെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചിരുന്നു. മഠത്തിന് മുന്നിലൂടെനടത്തിയ പ്രതിഷേധ പ്രകടനം സഭതന്നെ ആസൂത്രണം ചെയ്തതാണ്. ഭയപ്പെട്ട് മാറുന്നേല്‍ മാറട്ടെ എന്ന് കരുതിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്, തനിക്കെതിരെ സഭ ബ്രെയിന്‍ വാഷിംഗ് സമ്മേളനം വിളിച്ച് ചേര്‍ത്ത ശേഷമാണ് ഇതൊക്കെ സംഭവിച്ചതെന്നും ലൂസി.
















