കൊച്ചി: മിനിമം വേതന നിയമത്തിലുള്‍പ്പെടുത്തിയ തൊഴില്‍ മേഖലകളിലെ ശമ്പള വിതരണത്തിന്റെ രേഖകള്‍ ലേബര്‍ കമ്മിഷണറേറ്റിന്റെ വേജ് പേമെന്റ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യണമെന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. എന്നാല്‍ ശമ്പളം വേജ് പേമെന്റ് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന വ്യവസ്ഥ നിയമ വിരുദ്ധമാണെന്ന് വിലയിരുത്തി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. 2015 ജൂലായില്‍ കൊണ്ടുവന്ന ചട്ടഭേദഗതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ സിമാക്‌സ് പ്ലാന്റ് പ്രൈവറ്റ് ലിമിറ്റഡ്, ടി.സി.എസ് തുടങ്ങിയവര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
ബാങ്ക് അക്കൗണ്ട് മുഖേനയോ കാഷ് ആയോ ചെക്കായോ ശമ്പളം നല്‍കാമെന്ന് മിനിമം വേതന നിയമം പറയുമ്പോള്‍ ഇതിനെതിരായ ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞൂ. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ശമ്പളം നല്‍കാവൂ എന്നു നിഷ്‌കര്‍ഷിക്കാന്‍ കഴിയില്ല. നിലവില്‍ 16 ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് ശമ്പളം നല്‍കുന്നത്. ഏതു ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കണമെന്ന് തൊഴിലാളിയാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം തൊഴിലുടമയ്‌ക്കോ വകുപ്പിനോ നിഷ്‌കര്‍ഷിക്കാന്‍ കഴിയില്ല. വേജ് പേമെന്റ് സംവിധാനം വഴിയുള്ള ശമ്പള വിതരണം തൊഴിലാളിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. തൊഴിലാളിയുടെ അനുമതിയോടെ നിശ്ചിത ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം നല്‍കിയെന്ന പേരില്‍ തൊഴിലുടമയ്‌ക്ക് പിഴ ചുമത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, കടകള്‍, സെക്യൂരിറ്റി സര്‍വീസ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, സ്വകാര്യ വിദ്യാഭ്യാ സ്ഥാപനങ്ങളിലെ അദ്ധ്യാപകേതര തൊഴിലുകള്‍ തുടങ്ങിയ മേഖലകളെയാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ വേജ് പേമെന്റ് സംവിധാനത്തില്‍ ഡിജിറ്റലായി അപ്ലോഡ് ചെയ്യാനും വേതനം ബാങ്ക് അക്കൗണ്ട് വഴി നല്‍കാനുമായിരുന്നു ചട്ടഭേദഗതി. വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും ശമ്പളത്തിന്റെ രഹസ്യ സ്വഭാവം നഷ്ടമാകുമെന്നുമായിരുന്നു അപ്പീലിലെ വാദം.
എന്നാല്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പള വിതരണ രേഖകള്‍ പരമ്പരാഗത രീതിയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ട് രജിസ്റ്ററുകള്‍ സൂക്ഷിച്ച് തട്ടിപ്പു നടത്താനിടയുണ്ട്. പുതിയ സംവിധാനത്തില്‍ വേതന വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്ന രീതിയേക്കാള്‍ ഫലപ്രദമാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി.
















