കണ്ണൂര്‍: ഒരിടവേളയ്‌ക്ക് ശേഷം മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ ആശങ്കയോടെ മലയോര ജനത. മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷാ സംവിധാനമൊരുക്കിയിട്ടും അതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ടാണ് തിങ്കളാഴ്ച രാവിലെ ഒരു സംഘം അമ്പായത്തോട് നഗരത്തില്‍ പ്രകടനം നടത്തിയതും പരസ്യമായി പോസ്റ്റര്‍ പതിച്ചതും.
2016ന് ശേഷം കേരളത്തില്‍ ഏഴ് മാവോയിസ്റ്റുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സുരക്ഷ പോലീസ് ശക്തമാക്കിയിരുന്നു. മലയോര മേഖലയിലെ കൊട്ടിയൂര്‍, കേളകം, കൂട്ടുപുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതായി ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരുന്നു. പ്രധാനമായും ആദിവാസി മേഖലകളിലാണ് മാവോയിസ്റ്റുകള്‍ താവളമൊരുക്കുന്നത്. കഴിഞ്ഞദിവസം വയനാട് മേപ്പാടി അട്ടമലയില്‍ ബെംഗളൂരു സ്വദേശിയുടെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. റിസോര്‍ട്ടില്‍ എത്തുന്നവര്‍ക്കായി ആദിവാസികളെ കാഴ്ചവെക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിലുണ്ടായിരുന്നു. മേപ്പാടി പഞ്ചായത്തില്‍ സ്ഥിരമായി മാവോയിസ്റ്റുകളെത്താറുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ പോലീസിനോട് പറഞ്ഞിരുന്നു. ഇവിടെയെത്തുന്ന മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് പോകുന്നത്.
ഫെബ്രുവരി 18 ന് നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസിന്റെ ചരമദിനമാണ്. എല്ലാ വര്‍ഷവും ഈ സമയത്ത് വയനാട്ടില്‍ മാവോയിസ്റ്റുകള്‍ കേന്ദ്രീകരിക്കുന്നത് പതിവാണ്. ഒരു തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ മലയോര മേഖലയില്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്ത് വരികയും പോലീസ് നടപടി ശക്തമാക്കുകയും ചെയ്യുമ്പോള്‍ ആശങ്കയിലാക്കുന്നത് മലയോര മേഖലയിലുള്ള സാധാരണക്കാരെയാണ്. മാവോയിസ്റ്റ് ഭീഷണിക്ക് പുറമേ പോലീസും മലയോര മേഖലയിലുള്ളവരെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
















