കോഴിക്കോട്: അനുകമ്പ, ഐക്യം, നീതി, സേവനം, തുറന്ന പ്രകൃതം എന്നീ ആശയങ്ങളിലാണ് ഇന്ത്യന്‍ മൂല്യങ്ങള്‍ അധിഷ്ഠിതമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വികസനത്തിന്റെ പാതയില്‍ അലയടിച്ചുയരുമ്പോഴും ഭാരതീയ സമ്പ്രദായങ്ങളിലും പാരമ്പര്യത്തിലും അഭിമാനപൂര്‍വം ഉറച്ചുനില്‍ക്കുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കോഴിക്കോട് നടന്ന ‘ഇന്ത്യന്‍ ചിന്തകളുടെ ആഗോളവല്‍ക്കരണം’ രാജ്യാന്തര കോണ്‍ക്ലേവിനെ പ്രധാനമന്ത്രി വിഡിയോ കോഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമയും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ”ഇന്ത്യന്‍ ചിന്തകള്‍ ഊര്‍ജസ്വലവും വൈവിധ്യമാര്‍ന്നതുമാണ്. അത് സ്ഥായിയാതും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഒരു സെമിനാറില്‍ പറഞ്ഞുതീര്‍ക്കാവുന്നതിലും ഒരു പുസ്തകത്തില്‍ ഒതുക്കാന്‍ കഴിയാവുന്നതിലും വളരെ വിശാലമാണ് അത്. എന്നാല്‍ ഇന്ത്യന്‍ മൂല്യങ്ങളുടെ കേന്ദ്രമായി നിലനില്‍ക്കുന്ന ചില ആശയങ്ങളുണ്ട്. അവയാണ് അനുകമ്പ, ഐക്യം, നീതി, സേവനം, തുറന്ന പ്രകൃതം എന്നിവ.” സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
എന്താണ് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത് എന്നു വിശദീകരിക്കവേ, ആദ്യം മനസില്‍ ഓടിയെത്തുന്നതു സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മറ്റ് പല സംസ്‌കാരങ്ങളും പരാജയപ്പെട്ടപ്പോള്‍ സമാധാനവും ഐക്യവും കൊണ്ടാണ് നമ്മുടെ സംസ്‌ക്കാരം അഭിവൃദ്ധിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
”നിരവധി സംസ്ഥാനങ്ങള്‍, നിരവധി ഭാഷകള്‍, നിരവധി ഭാഷാന്തരങ്ങള്‍, നിരവധി വിശ്വാസങ്ങള്‍, നിരവധി ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, നിരവധി ഭക്ഷണശീലങ്ങള്‍, നിരവധി ജീവിതരീതികള്‍, പലതരത്തിലുള്ള വസ്ത്രധാരണം. എന്നിട്ടും നൂറ്റാണ്ടുകളായി നാം സമാധാനത്തോടെ ജീവിക്കുന്നു. നൂറ്റാണ്ടുകളായി നാം ലോകത്തെ നമ്മുടെ ഭൂമിയിലേക്ക് ക്ഷണിക്കുന്നു. മറ്റു പല സംസ്‌കാരങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാതിരുന്നപ്പോഴും നമ്മുടെ സംസ്‌ക്കാരം അഭിവൃദ്ധിപ്പെട്ടു. എന്തുകൊണ്ട്? എന്തെന്നാല്‍ ഇവിടെ ഒരാള്‍ സമാധാനവും ഐക്യവും കാണുന്നു.”
നമ്മുടെ ശക്തി നമ്മുടെ ചിന്തകള്‍ ലളിതവും ആപേക്ഷികവുമായ ആചാരങ്ങളാല്‍ നയിക്കപ്പെടുന്ന ജീവിതപാരമ്പര്യങ്ങളാണ് എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”ഈ ആചാരങ്ങള്‍ കടുപ്പമേറിയതോ ഏക മാനമുള്ളതോ അല്ല. അവ വ്യത്യസ്ത രീതികളില്‍ ആചരിക്കാം എന്ന സത്യത്തിലാണ് അവയുടെ സൗന്ദര്യം കിടക്കുന്നത്”, അദ്ദേഹം പറഞ്ഞു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിങ്ങനെയുള്ള ഊര്‍ജസ്വലമായ വിശ്വാസങ്ങള്‍ നല്‍കിയ ഭൂമിയാണ് ഇന്ത്യ. ”ഈ ഭൂമിയില്‍ സൂഫിസം തഴച്ചുവളര്‍ന്നു”, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അഹിംസയാണ് ഇതിന്റെയെല്ലാം മര്‍മം എന്നു പറഞ്ഞുകൊണ്ട് മഹാന്മാഗാന്ധി ‘ഈ ആശയങ്ങളില്‍ വിജയിച്ചു’ എന്നും അതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ”സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ഇന്ത്യയുടെ രീതി വന്യമായ ശക്തി ഉപയോഗിക്കലല്ല, ചര്‍ച്ചകളുടെ കരുത്താണ്”, പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യ സമാധാനത്തിലൂം ഐക്യത്തിലൂം വിശ്വസിക്കുന്നുവെന്നു് ഞാന്‍ പറയുമ്പോള്‍ അതില്‍ പ്രകൃതി മാതാവിനോടും നമ്മുടെ പരിസ്ഥിതിയോടുമുള്ള ഐക്യവും ഉള്‍ക്കൊള്ളുന്നുണ്ട്”. അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള പല നടപടികളിലും ഇതിന്റെ അംശങ്ങള്‍ കാണാന്‍ കഴിയും. ”വൃത്തിയുള്ള നാളേക്കുവേണ്ടി സൗരോര്‍ജം കൊയ്യുന്നതിനായുള്ള അന്താരാഷ്‌ട്ര സൗരോര്‍ജ കൂട്ടായ്‌മ’ രൂപീകരിക്കുന്നതിന് ലോകത്തിനെ നയിച്ചത് ഇന്ത്യയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 36 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ഒരു കോടി തെരുവുവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റുകയും ചെയ്തതിലൂടെ 25,000 കോടി രൂപ ലാഭിക്കാനും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വികിരണത്തില്‍ 4 കോടി ടണ്‍ കുറയ്‌ക്കാനും കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.
കടുവയെയും സിംഹത്തെയും സംരക്ഷിക്കുന്നു
2006 മുതല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം ഇരട്ടിയായതായി അദ്ദേഹം പറഞ്ഞു. ”ഇന്ന് ഇന്ത്യ ഏകദേശം 2,970 കടുവകളുടെ നാടാണ്. ലോകത്തെ കടുവകളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണുള്ളത്. കടുവകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആവാസകേന്ദ്രങ്ങളിലൊന്ന് നമ്മുടേതാണ്. 2010 ലാകം 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിിയാക്കാന്‍ തീരുമാനിച്ചിരുന്നു. നമ്മള്‍ മുന്‍കൂറായി തന്നെ അത് നേടിയെടുത്തു”. അദ്ദേഹം പറഞ്ഞു. അതുപോലെ സിംഹത്തിന്റെ എണ്ണത്തിലും 2010ലേതില്‍ നിന്നും 2015ല്‍ എത്തിയപ്പോള്‍ 30% വര്‍ദ്ധനവുണ്ടായി.
വനം വര്‍ദ്ധിക്കുന്നു
നമ്മുടെ വനത്തിന്റെ അളവ് വളരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”2014ല്‍ സംരക്ഷിത മേഖലയുടെ എണ്ണം 692 ആയിരുന്നു. 2019ല്‍ ഇത് 860ന് മുകളിലായി. 2014ല്‍ 43 സാമൂഹിക സംരക്ഷണകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് നൂറിലധികമായി. ഈ വസ്തുതകള്‍ നിരവധി പരിസ്ഥിതി വനജീവിത സ്‌നേഹികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു”.
വനിതാക്ഷേമം
”ഈ ഭൂമിയിലെ ഏറ്റവും അവിസ്മരണീയമായ ഒരു ഘടകം സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനവും പ്രാധാന്യവും മാന്യതയുമാണ്. സ്ത്രീകള്‍ ദൈവീകതയുടെ ആവിഷ്‌ക്കാരമാണ്”, പ്രധാനമന്ത്രി പറഞ്ഞു. രാജാറാം മോഹന്റായ്, ഇശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, മഹാത്മാ ഫൂലേ, സാവിത്രി ബായി തുടങ്ങിയ ഭക്ത വിശുദ്ധരുടെ ഈ മേഖലയിലുള്ള പ്രവര്‍ത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യന്‍ ഭരണഘടന ആദ്യദിവസം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയപ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ പോലും അത് ചെയ്യാന്‍ നൂറ്റാണ്ടുകളെടുത്തെന്നും അദ്ദേഹം പറഞ്ഞു.
”ഇന്നു മുദ്രാവായ്‌പ ഗുണഭോക്താക്കളില്‍ 70%വും വനിതകളാണ്”, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ സായുധ സേനയില്‍ വനിതകള്‍ വളരെ സജീവമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഒരു കൂട്ടം വനിതാ നാവിക ഉദ്യോഗസ്ഥര്‍ കടലിലൂടെ ലോകമാകെ സഞ്ചരിച്ചു. ഇത് ചരിത്രപരമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ വനിതാ എം.പിമാരുള്ളത് ഇന്ത്യക്കാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വനികളുടെ എണ്ണം വളരെ വലുതാണ്”.
തുറന്ന പ്രകൃതത്തിന്റെ ആഘോഷം
ഇന്ത്യ തുറന്ന പ്രകൃതം ആഘോഷിക്കുകയാണ്. എവിടെയാണോ തുറന്ന പ്രകൃതമുള്ളത്, വിവിധ അഭിപ്രായങ്ങളോട് ബഹുമാനമുള്ളത്, നവീനാശയം സ്വാഭാവികമാണ്. നവീനാശയങ്ങളിലുള്ള ഇന്ത്യയുടെ സൂക്ഷ്മത ലോകത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. ഇന്ത്യന്‍ ചിന്തകള്‍ ലോകത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ നല്‍കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഗ്രഹം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ചില വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശേഷി അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















