1996 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം ഏകദേശം നാല്‍പ്പത്തിയഞ്ചു കോടി രൂപ നിയമനങ്ങള്‍ക്കും ഇരുപത്തിയഞ്ചു കോടി രൂപ അഡ്മിഷനുമായി ആകെ 1600 കോടി രൂപയോളം കോഴയായി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റിനും യോഗത്തിനും സ്വന്തമായുളള സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഏകദേശം രണ്ടു കോടി രൂപാ വീതം ആകെ 40 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളത്. പരമാവധി 200 കോടി രൂപയില്‍ കൂടുതല്‍ ഈ കാലയളവില്‍ ചെലവാക്കിയിട്ടില്ല. 2018-19 ല്‍ വെള്ളാപ്പള്ളി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 14.9 കോടി രൂപ മാത്രമാണ് സംഭാവനയായി വരവു വച്ചിരിക്കുന്നത്. എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങള്‍ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. രക്ഷാകര്‍ത്താക്കളും നിയമനത്തിന് പണം നല്‍കിയ, ഉദ്യോഗാര്‍ത്ഥികളും അവര്‍ കൊടുത്ത പണത്തിന് രസീത് ആവശ്യപ്പെടേണ്ടതും രസീത് നല്‍കാത്ത പക്ഷം നിയമ നടപടികള്‍ക്ക് ഇവര്‍ തയ്യാറാകേണ്ടതും ആണ്. സംഭാവനയായി കൊടുത്തതിനാല്‍ അവര്‍ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് വ്യതിചലിച്ചാണ് എസ്എന്‍ഡിപി സഞ്ചരിക്കുന്നത്. എസ്എന്‍ഡിപിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണം. യൂണിയന്‍ തെരഞ്ഞെടുപ്പ് ഭീഷണിയുടെ പുറത്ത് അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 1996 ല്‍ ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി 24 വര്‍ഷമായി ആ സ്ഥാനത്ത് തുടരുകയാണ്. എസ്എന്‍ഡിപിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്റെ രേഖകള്‍ ശേഖരിച്ചു വരികയാണ്.
ജനാധിപത്യരീതിയിലേക്ക് എസ്എന്‍ഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്. കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. മൂന്നുമാസം എസ്എന്‍ഡിപിയുടെ ഭരണം വിരമിച്ച ജഡ്ജിയുടെ കീഴില്‍ നടത്തണം അതുവരെ വെള്ളാപ്പള്ളി തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണം. സുതാര്യമായി തെരഞ്ഞെടുപ്പു നടത്തി ജയിച്ചാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയുമെന്നും അദ്ദേഹത്തോടൊപ്പം മറ്റുള്ളവരും നില്‍ക്കുമെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
ആത്മീയതയുടെയും നവോത്ഥാനത്തിന്റെയും നേതൃത്വം വഹിച്ച ശ്രീനാരയണീയ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റത്തിന് വിധേയരാക്കപ്പെടുന്നത്. കൂടുതല്‍ ദരിദ്ര ജനവിഭാഗവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലാണ് ഉള്ളത്. ഇവരുടെ ദാരിദ്രത്തെയാണ് മതംമാറ്റുന്നവര്‍ ചൂഷണം ചെയ്യുന്നത്. ശബരിമല വിധി വന്നപ്പോള്‍ ശ്രീനാരായണ ധര്‍മ്മം അനുസരിച്ച് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികളോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മതില്‍കെട്ടുവാനാണ് അദ്ദേഹം പോയതെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ട് എണ്ണുന്ന രണ്ടുമെഷീന്‍ ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു.
















