തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ് എന്നിവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം സ്ഥിരീകരിച്ചു. ഖാജാമൊയ്ദീന്‍ ഐഎസ്സിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളാണ്. ഇരുവരും മുന്‍ സിമി പ്രവര്‍ത്തകരാണെന്നും തമിഴ്‌നാട് ക്യുബ്രാഞ്ച് വ്യക്തമാക്കി. ഇവര്‍ കോയമ്പത്തൂര്‍, ചെന്നൈ, മധുര സ്ഫോടനങ്ങളില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലാണ് പിടിയിലായത്. പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയത് കേരളത്തിലാണെന്നും തമിഴ്‌നാട് ക്യുബ്രാഞ്ച് കണ്ടെത്തി.
സിമി പ്രവര്‍ത്തകരായിരുന്ന ഇവര്‍ സിമി നിരോധനത്തോടെ വിവിധ പേരുകളില്‍ പുതിയസംഘടനകള്‍ രൂപീകരിച്ച് ഭീകര പ്രവര്‍ത്തനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ വര്‍ഗീയ കൊലപാതകങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ക്യൂ ബ്രാഞ്ച് നല്‍കുന്ന സൂചന. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധപ്പെട്ട കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഇരുവരും പങ്കെടുത്തിരുന്നു. പിന്നീട് ഇവര്‍ വിദേശത്തേക്ക് കടന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യയിലേക്ക് ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവരുടെ കൈയില്‍ അത്യാധുനിക തോക്കുകളുണ്ടെന്നാണ് സൂചന.
കൊല്ലപ്പെട്ട വില്‍സണെ കൂടാതെ ഭീകരവിരുദ്ധ സ്‌ക്വാഡിലുണ്ടായിരുന്ന മറ്റു പല പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത സ്‌ക്വാഡിലുണ്ടായിരുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കന്യാകുമാരി എസ്പി
ശ്രീനാഥ് പറഞ്ഞു. അതേസമയം, പോലീസുകാരനെ വെടിവച്ചുകൊന്ന തൗഫീക്കും സമീമും കേരളത്തിലുണ്ടെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. എന്നാല്‍, കൊലപാതകത്തിനു ശേഷം കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ ചെക്‌പോസ്റ്റുകളും അടച്ചുള്ള പരിശോധന ആരംഭിച്ചതോടെ ഇവര്‍ തമിഴ്നാട്ടിലേക്കു തന്നെ മടങ്ങിയെന്നാണ് കേരള പോലീസ് പറയുന്നത്. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
















