ന്യൂദല്‍ഹി: നിരോധിത സംഘടനയായ സിമിയുടെ പിന്‍ഗാമിയായ പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ അനവധി കൊലപാതകങ്ങളിലും കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക റിപ്പോര്‍ട്ട്. 27 വര്‍ഗീയ കൊലപാതകങ്ങളും 85 കൊലപാതക ശ്രമങ്ങളും ഇവര്‍ നടത്തിയിട്ടുണ്ടെന്നും 106 വര്‍ഗീയ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും കേരള പോലീസ് നല്‍കിയ റിപ്പോര്‍ട്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇവരുടെ യുവജനസംഘടന മാവോയിസ്റ്റുകളുമായി ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് യൂത്ത് വിങ്ങ് (മാവോ) തുടങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. ദക്ഷിണേന്ത്യയില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് ഏകോപനം നടത്തുകയാണ് ഇവരുടെ ദൗത്യം. മാവോയിസ്റ്റ് സി.പി. ജലീല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സമയത്താണ് ഈ ബന്ധം പു
റത്തുവന്നത്. വയനാട്ടില്‍ 2019 മാര്‍ച്ച് ആറിനാണ് ജലീല്‍ കൊല്ലപ്പെട്ടത്. ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജു വടക്കാഞ്ചേരിയെ കൊല്ലാന്‍ ശ്രമിച്ചതും മൂന്ന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ വധിച്ചതും ഇവരാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പല ഇന്ത്യാ വിരുദ്ധ വാട്ട്‌സ്ആപ് ഗ്രൂപ്പുകളുടെയും അഡ്മിന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് തൃശൂര്‍ക്കാരന്‍ സെയ്ദ് മുഹമ്മദ് ആണെന്നും ഇയാള്‍ മാലദ്വീപിലെ അധ്യാപകനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ മാലദ്വീപ് അധികൃതരുമായി ചേര്‍ന്ന് അവിടെ ജോലി ചെയ്യുന്ന നിരവധി ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ മതനിന്ദയുടെ പേരില്‍ കേസ് എടുത്ത് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. തഞ്ചാവൂരില്‍ പിഎംകെ നേതാവ് രാമലിംഗത്തെ വധിച്ചത് 18 അംഗ പോപ്പുലര്‍ ഫ്രണ്ട് സംഘമാണ്. കേരളത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ 2010ല്‍ ഇവര്‍ സൂക്ഷിച്ചിരുന്ന ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കാര്യവും ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളും ബോംബുകളും നി
ര്‍മിക്കാനും ഉപയോഗിക്കാനും പ്രത്യേക പരിശീലനം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ നാറാത്തെ ക്യാമ്പില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വാളുകളും ബോംബുകളും സ്‌ഫോടകവസ്തുക്കളും കള്ളനോട്ടും പിടിച്ചെടുത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് നല്ല ബന്ധം ഉണ്ടാക്കിയെടുത്തതായും ഇതുവഴി, രാഷ്‌ട്രീയ അഭയം തേടേണ്ടിവന്നാല്‍ അതിനുള്ള വഴിയൊരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹജ്ജ് തീര്‍ഥാടനത്തിന് സഹായിക്കുകയെന്ന പേരില്‍ ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. അങ്ങനെ ഇന്ത്യയില്‍ അടിത്തറ വിപുലപ്പെടുത്തുകയാണ്. ഐഎസ്സിലേക്ക് മലയാളികള്‍ അടക്കമുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ സഹായിച്ചത് ഇവരുടെ സൗദി ബന്ധമാണ്. ഇന്ത്യയിലും പ്രവാസികളായ ഇന്ത്യക്കാര്‍ക്കിടയിലും ഇവരുടെ നേതൃത്വത്തില്‍ മതംമാറ്റങ്ങള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ്, കായിക മേളകള്‍, നിയമസഹായ ക്യാമ്പുകള്‍ തുടങ്ങിയ പേരുകളില്‍ യുഎഇയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി യോഗങ്ങള്‍ വിളിക്കാറുണ്ടെന്നും ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റൊരു മുഖമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം യോഗങ്ങളില്‍ ഇന്ത്യാ വിരുദ്ധ വികാരം കുത്തിനിറയ്‌ക്കുകയാണ്. ഖത്തര്‍ ഇന്ത്യന്‍ ഫോറം 2014-ല്‍ രൂപീകരിച്ചതും ഫണ്ട് ലഭ്യമാക്കാനാണ്. ഒമാനിലെ റൂയിയിലാണ് പോപ്പുലര്‍ ഫ്രണ്ട് സജീവം. പ്രവാസി വിചാരണ വേദി, ഇന്ത്യന്‍ പ്രവാസി കൗണ്‍സില്‍ തുടങ്ങിയ പേരുകളില്‍ സംഘടന രൂപീകരിച്ച് മലയാളികളായ മുസ്ലീങ്ങളില്‍ മതവികാരം വളര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി എസ്ഡിപിഐയുടെ സംഘടനയാണ്. കുവൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറവും പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനയാണ്. സലഫി ഇസ്ലാമിസം പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇവര്‍ മുസ്ലിം റിലീഫ് നെറ്റ്‌വര്‍ക്ക് എന്ന പേരില്‍ കേരളത്തില്‍ സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവിലും പശ്ചിമേഷ്യയില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് പിരിക്കുന്നുണ്ടെന്നും ഈ സംഘടനയ്‌ക്ക് ജിദ്ദയിലെ ഇസ്ലാമിക വികസന ബാങ്കില്‍ നിന്ന് വലിയ തുകകള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. മുസ്ലിം റിലീഫ് നെറ്റ്‌വര്‍ക്കിന്, അല്‍ഖ്വയ്ദയുമായി അടുപ്പമുള്ള വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്തുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.
കലാപങ്ങളുമായി ബന്ധപ്പെട്ട് യുപിയിലും ആസാമിലും മംഗലാപുരത്തും നിരവധി പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പിടിയിലായിരുന്നു. അക്രമങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് വെളിവായതോടെ സംഘടനയെ നിരോധിക്കണമെന്ന് കര്‍ണാടക, യുപി, ആസാം സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു,
















