തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 2016ല്‍ യുവതി പ്രവേശത്തെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ഭക്തരുടെ താത്പര്യത്തിനാണ് ദേവസ്വം ബോര്‍ഡ് പ്രാമുഖ്യം നല്‍കുന്നത്. അതിനാല്‍, യുവതി പ്രവേശത്തെ ഇനി ബോര്‍ഡ് അനുകൂലിക്കില്ല. ഇതു ദേവസ്വം ബോര്‍ഡിന്റെ മാത്രമല്ല, തങ്ങള്‍ ബന്ധപ്പെട്ട മുതിര്‍ന്ന് അഭിഭാഷകരുടെ കൂടി ഉപദേശമാണെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും സന്നിധാനത്തെ നടവരവ് കാര്യമായ കുറഞ്ഞതുമാണ് വിഷയത്തില്‍ മാറി ചിന്തിക്കാന്‍ ഇടതുസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം വന്‍തോതില്‍ നടവരവും ഭക്തരുടെ എണ്ണവും കാര്യമായി വര്‍ധിച്ചിരുന്നു. സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ സ്ഥിതി പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് നീക്കം നടത്തിയത്. കൂടാതെ ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാട് ഇല്ല. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയില്‍ എത്താന്‍ ദേവസ്വം ബോര്‍ഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എന്‍.വാസു പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എ.പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ച ബോര്‍ഡ് വിധി നടപ്പാക്കാനുള്ള സാവകാശ ഹര്‍ജി ആയിരുന്നു കോടതിയില്‍ നല്‍കിയിരുന്നത്. ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ലെന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
















