കൊച്ചി: മരടിൽ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി നടത്തിയ മോക് ഡ്രിൽ അഗ്നിശമന സേന പൂർത്തിയാക്കി. ജനങ്ങൾക്കുള്ള ജാഗ്രതയും ഗതാഗത നിയന്ത്രണവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് ലക്ഷ്യമിട്ടത്. നിയന്ത്രിത സ്ഫോടനങ്ങൾക്കായി എല്ലാം സജ്ജമായി കഴിഞ്ഞുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
ഫ്ലാറ്റുകൾ പൊളിഞ്ഞുവീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐഐടി സംഘം എത്തിയിട്ടുണ്ട്. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്.
പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പൊലീസുകാരെ വീതം സുരക്ഷയ്‌ക്കായി നിയോഗിക്കും. നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കുമുണ്ട്.
നാളെ രാവിലെ 10.30 ന് എച്ച്‌ടുഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും.
നാളെ രാവിലെ 9 മണിക്ക് മുന്‍പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന് സമീപം വിള്ളല്‍ കണ്ടെത്തിയ മതപഠനകേന്ദ്രത്തിലുണ്ടായിരുന്ന 43 കുട്ടികളെയും രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ക്ക് സമീപത്ത് നിന്നും പലരും ഇതിനോടകം തന്നെ വീടൊഴിഞ്ഞ് പോയിട്ടുണ്ട്.
















