ന്യൂദല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈകോടതി വിധിക്ക് എതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. വിധി നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു.
വേമ്പനാട് കായല്‍ തീരത്ത് പണിത റിസോര്‍ട്ടാണ് പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ആലപ്പുഴ പെരുമ്പള്ളത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇത് പൊളിക്കണമെന്ന് 2013ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാപ്പികോയ്‌ക്ക് ഒപ്പം വാമിക റിസോർട്ടും പൊളിക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇതിൽ വാമിക റിസോർട്ട് മാത്രമാണ് അന്ന് പൊളിച്ചു നീക്കിയത്.
തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമിച്ച നാല് ഫ്ലാറ്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിപുലമായ തയാറെടുപ്പുകളോടെ സംസ്ഥാന സർക്കാർ പൊളിച്ചു കളയാൻ ഒരുങ്ങുകയാണ്. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോർട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്.
നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർമിച്ച റിസോർട്ടിന് പാണാവള്ളി പഞ്ചായത്ത് കെട്ടിട റമ്പറും നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. കായലിൽ നിന്നും നൂറു മീറ്റർ അകലെ മാറിയെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ. എന്നാൽ കയാലിനോട് ചേർന്നാണ് റിസോർട്ട് പണിതത്. നെടിയതുരുത്ത് ദ്വീപിനെ അപ്പാടെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോർട്ടിന്റെ നിർമാണം.
















