കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളെ തുടക്കത്തില്‍ പിന്തുണച്ച സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ‘അമ്മമാരുടെ ഉപവാസ സമരം’ ഇന്ന്. ഇടതു സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നാരോപിച്ചാണ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും അമ്മമാരും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ഇതര സംഘടനകളിലെ വനിതാ പ്രവര്‍ത്തകരും ഇന്ന് ഉപവാസ സമരം നടത്തുന്നത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സമരം.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവരും അറസ്റ്റുചെയ്യപ്പെട്ട ഉടനെ അവര്‍ക്ക് പിന്തുണയുമായി മന്ത്രി ഡോ. തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മന്ത്രി ഐസക്ക് വീട്ടില്‍ നേരിട്ടെത്തിയാണ് അലന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചത്. കോഴിക്കോട് ബാറിലെ അറിയപ്പെടുന്ന സിപിഎം നേതാവായ അഭിഭാഷകനായിരുന്നു ഇരുവര്‍ക്കും വേണ്ടി ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമെന്നായിരുന്നു അലന്റെ അമ്മ സബിത മഠത്തിലും മാതൃസഹോദരിയും നടിയുമായ സജിത മഠത്തിലും ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ , തെളിവുകള്‍ പുറത്ത് വന്നതോടെ സിപിഎം കളംമാറ്റിച്ചവിട്ടി.
ഇരുവരെയും തള്ളിപ്പറഞ്ഞ് സിപിഎം പൊതുയോഗം നടത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ മാവോയിസ്റ്റ് കേസിനെ ചൊല്ലി ഭിന്നത വര്‍ധിച്ചു. യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കുടുംബാംഗങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത ഭിന്നത ഉളവാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതിലും സിപിഎം രണ്ടു തട്ടിലാണ്. മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ നടത്തിയ പരാമര്‍ശവും വിവാദമായിട്ടുണ്ട്.
ആര്‍എംപിയും സിപിഐയും അവസരം പരമാവധി മുതലാക്കാന്‍ രംഗത്തുണ്ട്. അഭിപ്രായവ്യത്യാസമുള്ളവരെ കൂടിചേര്‍ത്താണ് സമരം സംഘടിപ്പിക്കുന്നത്. ഡോ. ആസാദ് അടക്കമുള്ള ഇടതു ബുദ്ധിജീവികളെ രംഗത്തിറക്കിയാണ് സിപിഎമ്മിനെതിരെ ഇന്ന് നടക്കുന്ന ഉപവാസം.
















