ന്യൂദൽഹി : ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി മുന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേറ്റു. ദൽഹി സൗത്ത് ഗേറ്റിലാണ് സംയുക്ത സൈനിക മേധാവിയുടെ ഓഫീസ്. മൂന്ന് സൈനിക വിഭാഗങ്ങളോയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സിഡിഎസിന്റെ പുതിയ അധികാര ചിഹ്നമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കരസേനയുടെ ചിഹ്നത്തിലെ വാളും, വായുസേനാ ചിഹ്നത്തിലെ കഴുകനും നാവിക സേനയുടെ ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നങ്കൂരവും സംയോജിപ്പിച്ചുകൊണ്ടാണ് സംയുക്ത സേനാ മേധാവിയുടെ (സിഡിഎസ്) അധികാര ചിഹ്നം ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്ര ചിഹ്നമായ അശോകസ്തംഭവും സിഡിഎസിന്റെ ചിഹ്നത്തിന്റെ ഏറ്റവും മുകളിലായി ചേര്‍ത്തിട്ടുണ്ട്.
ദീര്‍ഘചതുര കടുംചുവപ്പ് പ്രതലത്തില്‍ വലത് വശത്ത് വലിപ്പത്തില്‍ സ്വര്‍ണനിറത്തിലുള്ള ചിഹ്നവും ഇടത് മുകള്‍ വശത്തായി ദേശീയപതാകയും ആലേഘനം ചെയ്തിട്ടുള്ളതുമാണ് സിഡിഎസിന്റെ വാനത്തില്‍ അടക്കം ഉപയോഗിക്കുന്ന ഔദ്യോഗിക പതാക. കരസേനയുടെ ഔദ്യോഗിക ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ചിഹ്നത്തിന്റേയും പതാകയുടേയും ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
രാഷ്‌ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളുടേയും ഏകോപനച്ചുമതലയാണ് സംയുക്ത സേനാ മേധാവിക്കള്ളത്. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശക ചുമതലയും സിഡിഎസ് നിര്‍വ്വഹിക്കും.
















