തിരുവനന്തപുരം: ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് തിരുവനന്തപുരത്ത് തുടക്കമായി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം ദർശിക്കാനാവുന്ന പരിപാടിയിൽ, കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, മാലിന്യ നിർമാർജനം തുടങ്ങി ആഗോളതലത്തിൽ വെല്ലുവിളി നേരിടുന്ന വിഷയങ്ങൾ ബാല ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യും. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ബാലശാസ്ത്ര കോൺഗ്രസിലുണ്ട്.
ബാലശാസ്ത്ര കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ മനോഭാവത്തിനും അന്വേഷണ ത്വരയ്‌ക്കും നേരേയുള്ള അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ ചരിത്രമെന്ന രീതിയിൽ അവതരിപ്പിക്കുകയും അതാണ് വസ്തുതയെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സർജറി, ഏവിയേഷൻ ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം ഇത്തരം വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭരണഘടനയിലെ 51 എച്ച് അനുഛേദം അനുസരിച്ച് ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുകയെന്നത് ഓരോ പൗരന്റേയും ചുമതലയാണ്.
നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഭാഷ, വേഷം, സംസ്‌കാരം എന്നിവയിലെല്ലാമുള്ള വൈവിധ്യത്തിനിടയിലും നമ്മെളെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം നിങ്ങൾക്ക് ഇവിടെ ദർശിക്കാനാവും. കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, മാലിന്യ നിർമാർജനം തുടങ്ങി ആഗോളതലത്തിൽ വെല്ലുവിളി നേരിടുന്ന വിഷയങ്ങൾ ബാല ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ബാലശാസ്ത്ര കോൺഗ്രസിൽ ലഭിക്കും. അത് നിങ്ങളുടെ മനസുകൾക്ക് പുതിയ ആശയങ്ങൾ പകർന്നു നൽകും.
ശാസ്ത്ര സാങ്കേതിക മേഖലകളെ പ്രോത്‌സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായി. എന്നാൽ സർക്കാരിന്റേയും ആരോഗ്യ മേലഖയുടെയും ഫലപ്രദമായ ഇടപെടൽ രോഗവ്യാപനത്തെ തടഞ്ഞു. ഇത്തരം വൈറസ് ബാധകളെ തടയുന്നതിനാണ് ലോക നിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. കുറച്ചു മാസത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ സജ്ജമാവും. കേന്ദ്ര സർക്കാരിന് കീഴിലുള്ള നിരവധി ശാസ്ത്ര കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൗൺസിലിന് നിരവധി പദ്ധതികളുണ്ട്. കൗൺസിൽ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയായ കേരള സയൻസ് കോൺഗ്രസ് യുവ ശാസ്ത്രജ്ഞർക്ക് വിശാലമായ കാൻവാസാണ് ഒരുക്കുന്നത്.
സാമ്പത്തിക സാമൂഹ്യ വളർച്ചയ്‌ക്ക് സുപ്രധാനമായതിനാൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിൽ നിരവധി ഉന്നത പഠന ഗവേഷണ കേന്ദ്രങ്ങളും ഇതിനെ തുടർന്ന് ആരംഭിക്കുകയുണ്ടായി. ശാസ്ത്ര ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യ ഇന്ന് യു. എസിനും ചൈനയ്‌ക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നതായി ശാസ്ത്ര ജേർണലുകളിൽ നിന്ന് വ്യക്തമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ബാലശാസ്ത്ര കോൺഗ്രസ് സുവനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ശശിതരൂർ എം.പിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത അനൂപ് ശാന്തകുമാറിന് മുഖ്യമന്ത്രി പുരസ്‌കാരം കൈമാറി.
















