തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നു നുഴഞ്ഞുകയറുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍പ്പാളയങ്ങളുണ്ടെന്ന വാര്‍ത്തയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തിലും പൊരുത്തക്കേടുകള്‍ ഏറെ. തടങ്കല്‍പ്പാളയം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കാനിറക്കിയ പ്രസ്താവനയാണ് പിണറായി സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിക്കുന്നത്.
വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളാണ് പിണറായി സര്‍ക്കാരിനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. അത് ഇങ്ങനെ. ‘കേന്ദ്രം 2012 ല്‍ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ (ഓര്‍മ്മപ്പെടുത്തല്‍ കത്തുകള്‍) തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല’ .
ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അടുത്ത മൂന്നു മാസത്തിനകമാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അപ്പോള്‍ മുതല്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം കേന്ദ്രത്തില്‍ നിന്നയച്ച കത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്താണ് മറുപടി നല്‍കിയത് എന്ന് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരു ഫയലും മന്ത്രിമാര്‍ കണ്ടിട്ടില്ലെന്നു പറയുമ്പോള്‍ ഗൗരവമുള്ള പ്രശ്‌നം മന്ത്രിമാര്‍ അറിയാതെ കൈകാര്യം ചെയ്യപ്പെടുകയാണെന്നും വ്യക്തമാക്കുന്നു.
‘കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് അതിക്രമിച്ച് കടക്കുന്നവരെ പാര്‍പ്പിക്കാന്‍’ എന്ന് അന്നത്തെ കത്തില്‍ പറയുന്നു. അതായത് ‘അനധികൃത കുടിയേറ്റക്കാരെ’ എന്ന് വ്യക്തം. എങ്കില്‍ പിന്നെ എന്തിനാണ് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന സംശയവും നിലനില്‍ക്കുന്നു. ‘2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്‌ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണ്’ എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് ഇത് സംബന്ധിച്ച് കത്ത് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ മൂന്നര വര്‍ഷമായി ഭരണത്തിലിരുന്നിട്ടും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ തങ്ങളുടെ നടപടികള്‍ നിര്‍ത്തിവയക്കുന്നത്. അതുവരെ ഫയലുകളില്‍ തീരുമാനമെടുക്കുന്നുണ്ടായിരുന്നു എന്ന് സര്‍ക്കാര്‍ പറയാതെ പറയുന്നത്.
തടങ്കല്‍ പാളയത്തിനായി വാടകകെട്ടിടം സാമൂഹ്യക്ഷേമ വകുപ്പ് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യം ആഭ്യന്തര വകുപ്പിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. മാത്രമല്ല ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാനും തീരുമാനിച്ചു. ജയിലിലുള്ള വിദേശികളുടെ കണക്ക് ജയില്‍ വകുപ്പ് നല്‍കിയില്ലെന്ന വിവരവും സാമൂഹ്യക്ഷേമ വകുപ്പ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നെന്നും നവംബര്‍ 26ന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
തടങ്കല്‍പ്പാളയം യുപിഎ സര്‍ക്കാരിന്റെ തന്നെ: കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: രാജ്യത്ത് തടങ്കല്‍പ്പാളയങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത് യുപിഎ സര്‍ക്കാര്‍ തന്നെയെന്ന് സമ്മതിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
യുപിഎ സര്‍ക്കാരിന്റെ കാലത്തും തടങ്കല്‍പ്പാളയം ഉണ്ടായിരുന്നുവെന്നും അത് രേഖകളില്ലാത്ത അനധികൃത വിദേശികളെ താമസിപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















