ശബരിമല: ഭക്തരുടെ ശരണമന്ത്രങ്ങളെയും ശിരസ്സ് നമിച്ചുനിന്ന പ്രകൃതിയെയും സാക്ഷിനിര്‍ത്തി നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹവും മണ്ഡലപൂജയും കണ്ട് തൊഴുത് പതിനായിരങ്ങള്‍ മലയിറങ്ങി. രാവിലെ 10നും 11.40നും ഇടയ്‌ക്കുള്ള കുംഭം രാശിയിലായിരുന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി.
ശ്രീകോവിലിലും ഉപദേവതകള്‍ക്കും നേദ്യം സമര്‍പ്പിച്ച ശേഷം ഭൂതഗണങ്ങള്‍ക്ക് ഹവിസ് തൂകി. തുടര്‍ന്ന് ദീപാരാധനയ്‌ക്കായി നട അടച്ചപ്പോള്‍ ശരണാരവം മുഴക്കി ആയിരങ്ങള്‍ പുറത്ത് കാത്തുനിന്നു. മണ്ഡലപൂജ ദിവസമായ ഇന്നലെ 9.30 വരെ മാത്രമായിരുന്നു നെയ്യഭിഷേകം. പൂജകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ ശരണ മന്ത്രധ്വനികളുടെ ഒരു മണ്ഡലകാലത്തിന് ശുഭപര്യവസാനമായി.
ഇനി മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. 20ന് രാത്രി വരെയാകും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം. ജനുവരി 16 മുതല്‍ 19 വരെ എല്ലാ ദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി മാളികപ്പുറത്ത് ഗുരുതിയുമുണ്ടാകും. 21ന് രാവിലെ 6.30ന് രാജ പ്രതിനിധിക്ക് മാത്രമാകും ദര്‍ശനം. ഇത് കഴിഞ്ഞ് തിരുനട അടയ്‌ക്കും.
















