തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദേശം. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചങ്ങനാശേരി പായിപ്പാട് ഷാജിമോനാണ് കഴിഞ്ഞ ദിവസം മരിച്ചത്. നെഞ്ചുവേദനയും കടുത്ത ശ്വാസമുട്ടലും മൂലമാണ് ബുധനാഴ്ച രാത്രി 7ന് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഷാജി മോനെ മെഡിക്കല്‍ കോളജ് രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടല്‍ കുടുതല്‍ ആയതിനാല്‍ ഓക്‌സിജന്‍ മാക്‌സ് ഘടിപ്പിച്ചാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ രോഗിയുടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് ഡോക്ടര്‍ എത്തി തീവ്രപരിചരണ വിഭാഗത്തിലേയ്‌ക്ക് മാറ്റുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജീവനക്കാരിയെത്തി രോഗിയെ സ്ട്രച്ചറിലേക്ക് മാറ്റിയ ശേഷം ഓക്‌സിസിജന്‍ സിലിണ്ടര്‍ രോഗിയില്‍ ഘടിപ്പിച്ചു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗി അസ്വസ്തത പ്രകടിപ്പിച്ചു, തീവ്രപരിചരണ വിഭാഗം തൊട്ടടുത്താണെന്നും, ഉടന്‍ തന്നെ അങ്ങോട്ടു കൊണ്ടുപോകാമെന്നും ജീവനക്കാരി പറയുകയും, രോഗിയെ വാര്‍ഡില്‍ നിന്നും പുറത്തേയ്‌ക്ക് ഇറക്കുകയും ചെയ്ത ഉടന്‍ രോഗിയുടെ നില കൂടുതല്‍ വഷളാകുകയും കണ്ണുകള്‍ പുറത്തേയ്‌ക്ക് തള്ളുകയും ചെയ്തു. വേഗം തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
മരണം സംഭവിച്ചിട്ടും ബന്ധുക്കള്‍ക്ക് കാണുവാന്‍ അവസരം നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ജീവനക്കാരുമായി രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായെങ്കിലും, പിന്നീട് പോലിസെത്തി മൃദദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
















