കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി പോലീസ്. നോര്‍വീജിയന്‍ വനിത യാന്‍ മേഥെ ജൊഹാന്‍സനോടാണ് ഇന്ത്യ വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിനെതിരെ സമരം നയിക്കാനുള്ള വിസയല്ല നല്‍കിയിരിക്കുന്നതെന്നും വീസ ചട്ടങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരിലാണു നടപടിയെന്നും ഫാറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസ് (എഫ്ആര്‍ആര്‍ഒ) വ്യക്തമാക്കി.
ഇവരെ എഫ്ആര്‍ആര്‍ഒ അധികൃതര്‍ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യം വിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. പൗരത്വ നിയമത്തിനെതിരായി സിനിമാക്കാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചില്‍ യാന്‍ മേഥെ ജൊഹാന്‍സന്‍ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എഫ്ആര്‍ആര്‍ഒ വ്യക്തമാക്കി. പ്രകടനത്തില്‍ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാന്‍ മേഥെ ജൊഹാന്‍സന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആര്‍ആര്‍ഒ നടപടി തുടങ്ങിയത്.
നേരത്തെ, വിസാ ചട്ടം ലംഘിച്ച് കമ്മ്യൂണിസ്റ്റുകാരുടെ കൂടെ ചേര്‍ന്ന് സമരം ചെയ്ത ജര്‍മന്‍ വിദ്യാര്‍ഥിയെ ഇന്ത്യ തിരിച്ചയച്ചിരുന്നു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായി ചെന്നൈയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡനോടാണു ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെ രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. ട്രിപ്സണ്‍ സര്‍വകലാശാലയില്‍ നിന്നു ഫിസിക്സ് പഠനത്തിനെത്തിയതായിരുന്നു ഇയാള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി ബന്ധപ്പെട്ട വകുപ്പില്‍നിന്ന് മദ്രാസ് ഐഐടിക്ക് നോട്ടീസ് കൈമാറിയിരുന്നു. വിസ നല്‍കിയത് പഠനത്തിനുവേണ്ടി മാത്രമാണ് അല്ലാതെ തൊഴിലെടുക്കാനോ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ അല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ കലാപകാരികളെ പോലീസ് നേരിട്ടതില്‍ പ്രതിഷേധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ചെക്ക്‌പോക്കില്‍ നടത്തിയ ധര്‍ണയില്‍ ജോസഫ് പങ്കെടുത്തിരുന്നു. യൂണിഫോമിട്ടാലും കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ് എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ജോസഫിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഐഐടി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
















