തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഒരു സഭകളിലും പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുകൂലിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായ ഡോക്ടറുടെ വീട്ടില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഡോക്ടര്‍ അജിത്ത് ശ്രീധരന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയാണ് ഡോക്ടര്‍ക്ക് അദേഹം പിന്തുണ നല്‍കിയത്. ഡോക്ടര്‍ക്ക് വേണ്ട സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.
ദോഹ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു അജിത്ത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഇദേഹം പോസ്റ്റിട്ടതോടെ തീവ്രമുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലുരോഗ വിദഗ്ധനാണ് ഡോ. അജിത്. നിയമത്തെ എതിര്‍ക്കുന്നവര്‍ പോസ്റ്റിനെ വര്‍ഗീയമായി തെറ്റിദ്ധരിപ്പിച്ച്, വ്യാപകമായ പ്രചാരണം നല്‍കി, മാനേജ്‌മെന്റിനെക്കൊണ്ട് രാജിവയ്‌പ്പിക്കുകയായിരുന്നു.
ഡോ. അജിത്തിന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍..
‘പൗരത്വ ബില്ലല്ല സത്യത്തില്‍ വിഷയം. ആവശ്യം നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുക. വിമോചന സമരം രണ്ടാം ഭാഗം. ഏറ്റവും എളുപ്പം ഇളക്കി വിടാവുന്ന വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുക. രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്ന തോന്നലുണ്ടാക്കുക. പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് കത്തിച്ച് രാജ്യം കത്തുന്നു എന്ന് പ്രചരിപ്പിക്കുക. കഴിയുന്നിടത്തോളം ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതല്‍ നശിപ്പിക്കുക. അങ്ങനെ പൊതുജനപ്രക്ഷോഭം എന്ന് മഹത്വവല്‍ക്കരിക്കുക… വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഡോക്ടറുടെ പോസ്റ്റ് എന്ന വലിയ വ്യാജപ്രചാരണമാണ് നടന്നത്.
















