തിരുവനന്തപുരം: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരംഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് മേധാവിമാരുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി.
നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് വിപണിയിലെത്തിക്കും. കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം ചെയ്യും. അതേസമയം വിദേശത്ത് നിന്നും സവാള എത്തിതുടങ്ങിയതോടെ വിപണിയിൽ വില കുറഞ്ഞിട്ടുണ്ട്. തുർക്കിയിൽ നിന്നുമാണ് വൻ തോതിൽ ഉള്ളി ഇറക്കുമതി ചെയ്തത്. കൂടാതെ ഇറാൻ, ഈജിപ്ത് എന്നിവിടങ്ങിൽ നിന്നും സവാള എത്തുന്നുണ്ട്. രാജ്യത്തെ പ്രമുഖ ഉള്ളി ഉത്പാദക പ്രദേശമായ മഹാരാഷ്‌ട്രയിലെ നാസിക്കിൽ വിളവെടുപ്പ് തുടങ്ങിയതും വില കുറയാൻ കാരണമായി.
ഈ മാസം അവസാനത്തോടെ വില അമ്പത് രൂപയിലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഉത്തരേന്ത്യയിൽ പ്രളയം വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് സവാളയ്‌ക്ക് വിലക്കയറ്റം ഉണ്ടായത്.
















