കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മൊറട്ടോറിയം പ്രഹസനമെന്ന് തുറന്നടിച്ച് കര്‍ഷകര്‍. മൊറട്ടോറിയം സ്‌കീമിന്റെ ഭാഗമായാല്‍ കാര്‍ഷിക വായ്‌പകള്‍ക്കുളള പലിശയിളവുകള്‍ കിട്ടില്ലെന്നതാണ് കര്‍ഷകരെ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിഞ്ഞതോടെ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നു. കൃഷി നശിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. സമയം നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് ബാങ്ക് വായ്‌പകളില്‍ തിരിച്ചടവിനുളള സാവകാശം അഥവാ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിക്കാനുളള സമയപരിധി അവസാനിച്ചത് ഇക്കഴിഞ്ഞ നവംബര്‍ 25നാണ്. സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ പക്കല്‍ നിന്ന് ലീഡ് ബാങ്ക് ഇതുവരെ ശേഖരിച്ച കണക്കുകള്‍ പ്രകാരം ദുരിതബാധിതരായ കര്‍ഷകരില്‍ അഞ്ച് ശതമാനത്തോളം കര്‍ഷകര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്.
കോഴിക്കോട് ജില്ലയില്‍ കൃഷിനാശമുണ്ടായ 118 വില്ലേജുകളിലായി അറുപതിനായിരത്തോളം കര്‍ഷകര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും അപേക്ഷിച്ചത് നാലായിരത്തില്‍ താഴെ ആളുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഹാപ്രളയം ദുരിതം വിതച്ച 2018ല്‍ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിച്ചത് പത്ത് ശതമാനത്തില്‍ താഴെ കര്‍ഷകര്‍ മാത്രം.
















