തിരുവനന്തപുരം: പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മണ്ണു തിന്ന സംഭവം ഹൃദയഭേദകമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളം എല്ലാ മേഖലയിലും ഒന്നാം നമ്പറാണെന്ന് പ്രചരിപ്പിക്കുകയും വീമ്പിളക്കുകയും ചെയ്യുന്നവരുടെ മുഖത്തേറ്റ അടിയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എങ്കിലും ഉറപ്പാക്കാന്‍ പറ്റാത്ത ഭരണാധികാരികള്‍ നാടിന് അപമാനമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ സാമൂഹ്യ നിലവാരം സൊമാലിയയുടേതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയപ്പോള്‍ ഉറഞ്ഞുതുള്ളിയവര്‍ ഇപ്പോള്‍ എന്ത് പറയുന്നെന്ന് അറിയാന്‍ താത്പര്യമുണ്ട്. അട്ടപ്പാടിയിലല്ല, മുഖ്യമന്ത്രി വാണരുളുന്ന സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെയാണ് സംഭവം. കേരളം ഒന്നാം നമ്പറാണെന്ന് പ്രചരിപ്പിക്കാന്‍ ചെലവഴിച്ച പണത്തിന്റെ ഒരംശം പോലും കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ വേണ്ടിവരില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്ലാവര്ക്കും ഭക്ഷണവും വീടും എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ കോടികള്‍ എവിടെയാണ് ചെലവഴിക്കുന്നത്?. ലൈഫ് പദ്ധതിയിലൂടെ എല്ലാവര്ക്കും വീട് എത്തിച്ചെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ നഗരമധ്യത്തിലുള്ള കുടുംബത്തെ അവഗണിച്ചത് എന്തുകൊണ്ടാണ്?. ആശാവര്‍ക്കര്‍മാരും സാമൂഹ്യ സുരക്ഷാ ജീവനക്കാരും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ കുടുംബത്തെ കാണാതെ പോയതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷക്കാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സേവനങ്ങള്‍ കിട്ടൂയെന്ന സാഹചര്യമാണ് കേരളത്തില്‍. സിപിഎമ്മിന്റെ ഈ മാടമ്പി സ്വഭാവത്തിന്റെ ഇരയാണ് പിഞ്ചുകുഞ്ഞുങ്ങള്‍ അടങ്ങിയ കുടുംബം. കൊടിയുടെ നിറം നോക്കാതെ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണമെങ്കിലും അഗതികളുടെ ഉന്നമനത്തിന് വിനിയോഗിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: