തിരുവല്ല: ഫിസിക്‌സില്‍ ഡോക്ടറേറ്റുള്ള അധ്യാപികയ്‌ക്ക് സംസ്‌കൃതത്തിലും ഡോക്ടറേറ്റ് എടുക്കാന്‍ എംജി സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുമതി. കഴിഞ്ഞ ഒക്ടോബര്‍ 14ന് ചേര്‍ന്ന സര്‍വകലാശാല ഗവേഷണ സമിതിയിലാണ് (യുആര്‍സി) ഫിസിക്‌സിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സംസ്‌കൃതത്തിലും ഗവേഷണത്തിനുള്ള യോഗ്യതയായി പരിഗണിക്കുന്ന തീരുമാനം സര്‍വകലാശാല കൈക്കൊണ്ടത്.
അക്കാദമിക വിഷയങ്ങളില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളാനുള്ള അധികാരം അക്കാദമിക് കൗണ്‍സിലിനാണ്. ഇക്കാര്യത്തില്‍ കീഴ്‌വഴക്കമോ നടപടിയോ തീരുമാനിക്കാനുള്ള അധികാരം യുആര്‍സിക്കില്ല. അനുമതി നേടി ഗവേഷണം തുടങ്ങിയതിനു ശേഷമുള്ള കാര്യങ്ങളാണ് യുആര്‍സിയുടെ പരിഗണനയ്‌ക്കു വരുന്നത്. ഇത് അട്ടിമറിച്ചാണ് സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിലെ ഒരു അധ്യാപികയ്‌ക്ക് സംസ്‌കൃതത്തില്‍ ഗവേഷണാനുമതി നല്‍കിയത്.
ബിരുദതലത്തില്‍ ഉപഭാഷയായി പഠിച്ചതാണ് സംസ്‌കൃതവുമായി തനിക്കുള്ള ബന്ധമെന്ന് അപേക്ഷക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവേഷണാനുമതിക്ക് നിര്‍ബന്ധമുള്ള വാറ്റ് എന്ന പ്രവേശനപരീക്ഷയും എഴുതിയിട്ടില്ല. പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാകണമെങ്കില്‍ ഗവേഷണ വിഷയത്തില്‍ത്തന്നെ പ്രവൃത്തിപരിചയം വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടപടി ചട്ടലംഘനമാണെന്നിരിക്കെ ഈ അധ്യാപികയ്‌ക്ക് മാത്രമായി നിയമം ഭേദഗതി ചെയ്തതില്‍ ദുരൂഹതയുണ്ട്.
ഗവേഷണ മേഖലയിലെ ഇത്തരം ക്രമക്കേടുകള്‍ സര്‍വകലാശാല തുടങ്ങിവച്ചത് ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് വിവരം. ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിസിറ്റിങ് പ്രൊഫസറും സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്‌സി, എംഫില്‍ ബിരുദധാരിയുമായ പ്രൊഫ. എന്‍.സി. ജേക്കബ് സോഷ്യല്‍ സയന്‍സ് വിഷയമാക്കി ഗവേഷണത്തിന് രണ്ടു മാസം മുമ്പ് അനുമതി തേടിയിരുന്നു. അപേക്ഷ മൂന്നുവട്ടം വൈസ് ചാന്‍സലര്‍ നിരസിച്ചു. പുനഃപരിശോധനയ്‌ക്കുള്ള അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തോടുകൂടി സര്‍വകലാശാല ഗവേഷണ സമിതിയും നിരസിച്ചിരുന്നു.
വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ചുമതലയുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിന്റെ ഡയറക്ടര്‍ ഡോ. കെ.എം. സീതി ഗവേഷണ സമിതിയില്‍ അധ്യക്ഷനായിരിക്കെ പ്രൊഫ. ജേക്കബിന്റെ ഫയല്‍ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. പ്രൊഫ. ജേക്കബിന്റെ സുഹൃത്താണ് ഡോ. സീതി. മുന്‍കൂര്‍ ധാരണ അനുസരിച്ചെന്നപോലെ പ്രൊഫ. ജേക്കബിന് കൗണ്‍സിലിന്റെ ഗവേഷണാനുമതി ലഭിച്ചു.
അക്കാദമിക് കൗണ്‍സിലിലേക്ക് വിടാതെയാണ് ഫിസികിസ് അധ്യാപികയുടെ അപേക്ഷയിലും തീരുമാനമെടുത്തത്. മുന്‍കൂട്ടി തീരുമാനിച്ച് ഡോക്ടറല്‍ കമ്മിറ്റിയുടെ തീയതി വരെ ഈ അപേക്ഷകയ്‌ക്കായി സര്‍വകലാശാല അധികാരികള്‍ ഇടപെട്ടു മാറ്റി. യുജിസിയുടെയും സര്‍വകലാശാലയുടെയും നിര്‍ദേശങ്ങളും കീഴ്‌വഴക്കങ്ങളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന എംജി സര്‍വകലാശാല ഗവേഷണരംഗത്തെ തകിടം മറിക്കുകയാണ്. സര്‍വകലാശാലയുടെ ഈ നടപടിക്കെതിരെ ഗവേഷക-അധ്യാപക സംഘടനകള്‍ യുജിസിക്ക് പരാതി നല്‍കി.
















