കോഴിക്കോട്: കുട്ടികളെ മതതീവ്രവാദം പഠിപ്പിക്കുന്ന, മതവിദ്വേഷം വമിക്കുന്ന, പുസ്തകങ്ങള്‍ പഠിപ്പിച്ചതിന് കുടുങ്ങിയ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറും നിച്ച് ഓഫ് ട്രൂത്ത് ചെയര്‍മാനുമായ എം.എം. അക്ബറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്ബര്‍ തന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലൂടെ. 2.73 കോടി രൂപ വിദേശത്ത് നിന്നും എത്തിച്ചെന്നാണ് വെളിവായത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ഇയാളുടെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അബ്ദുള്‍ റാഷിദാണ് കേരളത്തില്‍ നിന്ന് നിരവധി പേരെ ഐഎസില്‍ ചേര്‍ത്തതെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയും പിടിയിലായിരുന്നു, ഇവരും പീസ് സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇവിടുത്തെ പലര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്ന് റാഷിദ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അക്ബറിനും വിവാദ സ്‌കൂളിനും എതിരെ രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങിയത്. ഇതിലാണ് അക്ബറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണിന്റെ നേതൃത്വത്തിലാണ് എം.എം. അക്ബറിന്റെ വിദേശ സാമ്പത്തിക വിനിമയത്തെക്കുറിച്ചുള്ള അന്വേഷണം. അക്ബറിനെതിരെ നടപടിയാവശ്യപ്പെട്ടാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.അക്ബറിന് വിദേശ പണം സ്വീകരിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് കണ്ടെത്തി. വിദേശ നാണയ വിനിമയ ചട്ടം (ഹെമ) പ്രകാരം 183 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചാല്‍ മാത്രമേ നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍ആര്‍ഇ) നോണ്‍ റസിഡന്റ് ഓഡിനറി (എന്‍ആര്‍ഒ) അക്കൗണ്ടുകള്‍ തുടങ്ങാനാവൂ.
എന്നാല്‍ ഇയാള്‍ ഇത്രയും ദിവസം താമസിച്ചിട്ടില്ല. പക്ഷെ, അനധികൃതമായി നിരവധി പേരില്‍ നിന്ന് പണം തന്റെ സ്വകാര്യ അക്കൗണ്ടിലെത്തിക്കുകയും ചെയ്തു. നോണ്‍ റസിഡന്റ് ഓഡിനറി അക്കൗണ്ടിലൂടെ 559100 രൂപയും നോണ്‍ റസിഡന്റ് എക്‌സറ്റേണല്‍ അക്കൗണ്ടിലുടെ 2.17 കോടി രൂപയുമാണ് എം.എം. അക്ബറുടെ അക്കൗണ്ടില്‍ എത്തിയത്. അക്ബര്‍ തലവനായ വിവിധ കടലാസ് സംഘടനകളുടെ പേരിലും അക്കൗണ്ട് ഉള്ളതായി സൂചനയുണ്ട്.
















