തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരംഭിച്ച പാര്‍ട്ടി അണികളുടെ കൊലപാതകപരമ്പരകള്‍ തുടരുന്നു. രാഷ്‌ട്രീയപകയിലുളള കൊലപാതങ്ങളാണ് പാര്‍ട്ടിക്കാര്‍ നടത്തിയത്. ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ പരസ്പരം ഗുണ്ടാ പകയുടെ പേരില്‍ എതിരാളിയെ വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം ആനയറയില്‍ ഗുണ്ടാപകയില്‍ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്‌ക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചാക്ക താഴശ്ശേരി വീട്ടില്‍ വിപിനെ കൊലപ്പെടുത്തിയ സംഭവം പാര്‍ട്ടി ഗുണ്ടാമാഫിയകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അനന്തരഫലമാണ്. ചാക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മുരുകനും കൂട്ടാളികളും ബാറില്‍ മദ്യപിക്കുന്നതിനിടെ വിപിനുമായി നടന്ന സംഘര്‍ഷത്തിലുളള വൈരാഗ്യമാണ് വിപിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തുമ്പ പോലീസിന് മുന്നില്‍ നാടകീയമായി കീഴടങ്ങിയ ആറ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നതും ശ്രദ്ധേയമാണ്. ചാക്ക മാളിന് മുന്നിലെ ഓട്ടോസ്റ്റാന്റിലെ എഐടിയുസി യൂണിയന്‍ പ്രസിഡന്റാണ് കൊലചെയ്യപ്പെട്ട വിപിന്‍.
വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊലപാതകത്തില്‍ സിപിഎമ്മുകാരുടെ സാന്നിധ്യം വിവാദമാകാതിരിക്കാന്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍തന്നെ പാര്‍ട്ടി നേതൃത്വം കീഴടങ്ങല്‍ നാടകം ഒരുക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിലെ കാരണം വ്യക്തമാക്കാന്‍ പോലീസ് ഇപ്പോഴും തയാറല്ല. സംഭവം നടത്തിയത് ആളൊഴിഞ്ഞയിടമായതുകൊണ്ട് ദൃക്‌സാക്ഷികളില്ലെന്ന നിഗമനത്തിലും പാര്‍ട്ടിക്കാരായതിനാല്‍ പെട്ടെന്ന് പോലീസ് തിരഞ്ഞുവരില്ലെന്നുമുള്ള വിശ്വാസത്തിലുമായിരുന്നു പ്രതികള്‍.
എന്നാല്‍ ഓട്ടോസവാരി വിളിച്ചയിടത്തെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ ഇവരെ വെട്ടിലാക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടി വളര്‍ത്തിയെടുക്കുന്ന ഗുണ്ടയുമാണ് മുരുകന്‍. ഇയാളുടെ സഹോദരി പ്രദേശത്തെ സിപിഎം പാര്‍ട്ടി നേതാവുമാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. കേസിലെ യഥാര്‍ത്ഥ ചില പ്രതികളെ ഒഴിവാക്കി പാര്‍ട്ടി നിര്‍ദേശമനുസരിച്ച് പ്രതികളെ നല്‍കിയതാണ് കീഴടങ്ങലിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു.
















