ഭാസ്‌കര്‍ റാവുവെന്ന സ്വയംസേവക സൂര്യന്‍ പക്ഷേ, ഉജ്ജ്വലിച്ചുതന്നെ നില്‍ക്കുകയാണ്, ലക്ഷക്കണക്കിന് സ്വയംസേവകരിലൂടെ…കട്ടിഫ്രെയിമുള്ള കണ്ണട. അതിനുള്ളിലൂടെ കുട്ടിത്തവും വാത്സ്യല്യവും മുറ്റിയ നോട്ടം. നോട്ടത്തിന് തെല്ലും നൊമ്പരപ്പെടുത്താത്ത മൂര്‍ച്ചയുണ്ട്, ഒപ്പം മുഖത്തുനോക്കി ഹൃദയം വായിക്കുന്ന വിശിഷ്ട വൈഭവവും. ഒരിക്കല്‍ കണ്ടുമുട്ടിയവര്‍ക്ക് സുഹൃത്ത്, അടുത്തവര്‍ക്ക് സഹോദരന്‍, അറിഞ്ഞവര്‍ക്ക് പിതൃതുല്യന്‍, കുട്ടികള്‍ക്ക് ഏട്ടന്‍, ചിലപ്പോള്‍ അമ്മ, കാര്‍ണവര്‍; സര്‍വര്‍ക്കും ഭാസ്‌കര്‍ റാവുജി.
ജനിച്ചതും വളര്‍ന്നതും മ്യാന്‍മറിലെ റംഗൂണിനടുത്ത് ടാംസ് എന്ന ഗ്രാമത്തില്‍. 1919 ഒക്ടോബര്‍ അഞ്ചിന് ജനനം. ദക്ഷിണ കര്‍ണാടകത്തിലെ ഉടുപ്പി സ്വദേശി ശിവറാം കളംബിയുടേയും രാധാബായിയുടേയും മൂന്നാമത്തെ മകന്‍. അച്ഛനും അമ്മയും ഭാസ്‌കറിന്റെ പന്ത്രണ്ടാം വയസില്‍ മരിച്ചു. തൊഴില്‍പരമായി റംഗൂണിലായിരുന്നു കുടുംബം. പിന്നീട് ഭാസ്‌കര്‍ റാവു മുംബൈയിലെത്തി. നിയമ ബിരുദം നേടി. അതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലെത്തിയിരുന്നു. 1946ല്‍ സംഘ പ്രചാരകനായി, പൂര്‍ണ സമയ പ്രവര്‍ത്തകനായി, കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടു. ‘ഭാസ്‌കര്‍ റാവു’ എന്ന പേര് മാതൃകാ സ്വയംസേവകന്‍ എന്നതിന് പര്യായമായി. ദീര്‍ഘകാലം ഒന്നിച്ച് സംഘ ജീവിതം നയിച്ച ആര്‍. ഹരി (ഹരിയേട്ടന്‍) ഒരിക്കല്‍ അനുസ്മരിച്ചു, ഭാസ്‌കര്‍ റാവു കേരളത്തില്‍ ആര്‍എസ്എസ്സിന് പൊതുനാമമായി എന്ന്.
സൗമ്യസാന്നിധ്യം
അങ്ങിങ്ങായി ഇരുപതോളം ശാഖകളാണ് ഭാസ്‌കര്‍ റാവു കേരളത്തിലെത്തുമ്പോള്‍. തൊട്ടടുത്ത വര്‍ഷം സ്വാതന്ത്ര്യലബ്ധി. ഗാന്ധിവധം ആസൂത്രിതമായി ആര്‍എസ്എസിന്റെ മേല്‍ ചുമത്തിയ പ്രതിസന്ധി ഘട്ടം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസ് നിരോധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തനം ഒളിവില്‍ നടത്തേണ്ടിവന്നു. തുടര്‍ന്ന് നിരോധനം നീക്കാന്‍ രാജ്യമെമ്പാടും സത്യഗ്രഹ സമരങ്ങള്‍. കേരളത്തില്‍ ആ സഹന സമരം ആസൂത്രണം ചെയ്ത് നയിച്ചവരില്‍ പ്രധാനിയായിരുന്നു ഭാസ്‌കര്‍ റാവു.
സംഘടനാ പ്രവര്‍ത്തന സൗകര്യത്തിന് കേരളത്തെ മൂന്നു ഭാഗങ്ങളായി കണക്കാക്കിയിരുന്നു. മധ്യകേരളവും തെക്കന്‍ കേരളവുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ ചുമതലയില്‍. പക്ഷേ 1948ലെ സത്യഗ്രഹത്തിന്റെ തയാറെടുപ്പുകളില്‍ മുഴുവന്‍ കേരളത്തിലും പ്രവര്‍ത്തിച്ചു. സംഘടനാ പ്രവര്‍ത്തകരെ പ്രതിഭയറിഞ്ഞ് സജ്ജരാക്കാന്‍, അവരവര്‍ക്ക് കഴിവുള്ള മേഖലയില്‍ അവരെ വിന്യസിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. നല്ലൊരു കേള്‍വിക്കാരനായിരുന്നു. സംഘടനാപരമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ആരുപറഞ്ഞാലും അദ്ദേഹം ചെവികൊടുത്തിരുന്നു. പരിഹാരമോ പരിഹാര മാര്‍ഗമോ ലഭിച്ചിരുന്നു.
കമ്യൂണിസ്റ്റുകളുടെ അന്ധമായ എതിര്‍പ്പും ക്രൂരമായ ആക്രമണങ്ങളും അതിജീവിക്കേണ്ട സംഘടനാ പ്രവര്‍ത്തകരെയാണ് ഭാസ്‌കര്‍ റാവു നയിച്ചത്. കമ്യൂണിസ്റ്റുകളുടെ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, ബന്ധുജനങ്ങളെ സമാശ്വസിപ്പിച്ചും ആശ്രിതരെ സംരക്ഷിക്കാറുള്ള അദ്ദേഹം അവരുടെ ദുഃഖം അകറ്റി.
‘എന്നെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍ പറ്റും എങ്ങനെ സമാധാനിപ്പിക്കാന്‍ കഴിയും, എന്ന് ആകുലപ്പെട്ടിരിക്കുകയാണ് ഭാസ്‌കര്‍റാവുജി എന്നെനിക്കറിയാം,’ കമ്യൂണിസ്റ്റുകള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രചാരകന്‍ ദുര്‍ഗാദാസിന്റെ അച്ഛന്‍ ടി.എന്‍. ഭരതന്‍ (ഭരതേട്ടന്‍) മകന്റെ മരണത്തിന് പിറ്റേന്ന് ഭാസ്‌ക്കര്‍റാവുജിയെ കണ്ടപ്പോള്‍ പറഞ്ഞു. അതായിരുന്നു ഭാസ്‌കര്‍ റാവുവിന്റെ പ്രവര്‍ത്തകരുമായുള്ള ബന്ധത്തിന്റെ ആഴം. സംഘര്‍ഷ മേഖലകളില്‍ സൗമ്യസാന്നിധ്യമായി, പരിക്കേറ്റവരെ കാണാന്‍ അദ്ദേഹം തിടുക്കപ്പെട്ടിരുന്നു. ആരെതിര്‍ത്താലും അതില്‍ വിട്ടുവീഴ്ചയില്ലായിരുന്നു.
നിലപാടുകളിലെ കാര്‍ക്കശ്യം
അക്കാലത്ത് കേരളത്തില്‍ ആര്‍എസ്എസ് നടത്തിയ സാമൂഹ്യ വിപ്ലവം വലുതായിരുന്നു. നേതൃത്വം നല്‍കിയ ഭാസ്‌കര്‍ റാവുവിലെ കര്‍ക്കശമനസ്സുകാരനെ പലഘട്ടത്തിലും കാണാന്‍ കഴിഞ്ഞു. പാഞ്ഞാള്‍ യാഗത്തെ വൈദിക സംസ്‌കാരത്തിന് ആധുനിക കാലത്തെ പുനര്‍ജനി എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ യജ്ഞമൃഗത്തെ നവദ്വാരങ്ങള്‍ അടച്ച് ശ്വാസം മുട്ടിച്ച് ‘വപ’ എടുക്കുന്നു എന്ന തീരുമാനം വന്നപ്പോള്‍ അതിനോട് ആര്‍എസ്എസ് വിയോജിച്ചു. ആചാരവും മാമൂലും വിശ്വാസവും അപ്പടി നടപ്പാക്കണമെന്ന് വാദിച്ചവരോട് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസ് ആഹ്വാനം ചെയ്തു. ആര്‍എസ്എസിന്റെ ഈ കര്‍ക്കശ നിലപാടിന് പിന്നില്‍ ഭാസ്‌കര്‍ റാവു ആയിരുന്നു.
ദേവപ്രീതിക്ക്, ഇരുമ്പുകൊളുത്തില്‍ മനുഷ്യ ശരീരം കൊളുത്തിയുള്ള എളവൂര്‍ തൂക്കം നിരോധിക്കാനും, പാഴായിയിലെ തൊട്ടുകൂടായ്‌മ ആചാരം തുടങ്ങിയവ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും കര്‍ക്കശക്കാരനായ ഭാസ്‌കര്‍ റാവുവിനെ കണ്ടു. നവോത്ഥാനത്തിന്റെ നിശ്ശബ്ദയാത്രകളായിരുന്നു അത്. 1982ല്‍ വിശാല ഹിന്ദു സമ്മേളനത്തിന്റെ കാല്‍നാട്ടു കര്‍മത്തിന്, വര്‍ണ-ജാതി ഭേദങ്ങള്‍ ഇല്ലാതെ, സൂര്യകാലടി ഭട്ടതിരിപ്പാടും പറവൂര്‍ ശ്രീധരന്‍ തന്ത്രിയും ഒന്നിച്ച സംഭവം കേരള ചരിത്രത്തിലെ സൂര്യകാന്തി ചിന്തുന്ന അധ്യായമാണ്. 1948ല്‍ നിന്ന് 1982ലേക്കുള്ള ഈ വളര്‍ച്ചയില്‍ ഭാസ്‌കര്‍ റാവുവിന്റെ ചിന്തയ്‌ക്കും പ്രവൃത്തിക്കും വ്യക്തിത്വത്തിനും വലിയ പങ്കുണ്ട്.
നിഷ്ഠാവാനായ സ്വയംസേവകന്‍
സംഘശാഖയില്‍ മാത്രമൊതുക്കിയില്ല, ഭാസ്‌കര്‍ റാവു, ആര്‍എസ്എസ് പ്രചാരക പ്രവര്‍ത്തനം. കലയും സാഹിത്യവും കൈയടക്കിയിരിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണി അദ്ദേഹം മുന്‍കൂട്ടിയറിഞ്ഞു. സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരെ ആകര്‍ഷിക്കലും സ്വാധീനിക്കലും ഭാസ്‌കര്‍ റാവുവിന്റെ പദ്ധതിയായിരുന്നു. തപസ്യ, ബാലഗോകുലം, ഭാരതീയ വിദ്യാനികേതന്‍, മത്സ്യപ്രവര്‍ത്തക സംഘം തുടങ്ങി നിരവധി സംഘടനകള്‍ക്കു പ്രേരകമായത് ഭാസ്‌കര്‍ റാവുവിന്റെ ചിന്തയാണ്. കാണുക, കണ്ടെത്തുക, കാട്ടിക്കൊടുക്കുക- അതായിരുന്നു ഭാസ്‌കര്‍ റാവുവിന്റെ രീതി.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം. ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിച്ചു; സ്വയംസേവകര്‍ ഒളിപ്രവര്‍ത്തനത്തിലായി. ലോക് സംഘര്‍ഷ സമിതി രൂപീകരിച്ച് ജനാധിപത്യത്തിന് ജനങ്ങള്‍ക്കൊപ്പം പൊരുതാന്‍ ഭാസ്‌കര്‍ റാവു ഉള്‍പ്പെട്ട നേതൃത്വത്തിന്റെ ആസൂത്രിത പ്രവര്‍ത്തനം അതിശയിപ്പിച്ചു. ഭാസ്‌കര്‍ റാവുവിനായിരുന്നു പ്രാന്ത പ്രചാരക് എന്ന നിലയില്‍ സമ്പൂര്‍ണ മേല്‍നോട്ടം. പ്രൊഫ. എം.പി. മന്മഥന്‍ അടക്കമുള്ളവരെ ലോക് സംഘര്‍ഷ സമിതിയുടെ തലപ്പത്ത് കൊണ്ടുവന്നത് ഭാസ്‌കര്‍ റാവുവിന്റെ വൈഭവമാണ്.
‘ഭാസ്‌കര്‍ റാവുജി പ്രഭാഷകനായിരുന്നില്ല. എഴുത്തുകാരനോ കവിയോ ഗായകനോ ഒന്നുമായിരുന്നില്ല. കാവിയുടുത്ത സംന്യാസിയുമായിരുന്നില്ല. പക്ഷേ എത്രയോ ഗായകരും പ്രാസംഗികരും എഴുത്തുകാരും കവികളും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അത്. ഹിന്ദുസാമൂഹ്യപ്രവര്‍ത്തനം സ്വന്തം മാര്‍ഗമായി സ്വീകരിച്ച, കേരളം കണ്ട ഏറ്റവും മഹാനായ ഒരു സംഘാടകനായിരുന്നു’വെന്ന് ‘സംഘപഥ’ത്തില്‍ പി. നാരായണന്‍ എഴുതിയിട്ടുണ്ട്.
1984ല്‍ ഹൃദയശസ്ത്രക്രിയയ്‌ക്ക് ബോംബെയിലേക്ക് പോകുമ്പോള്‍ സംഘടനാ ചുമതലകള്‍ ഒഴിഞ്ഞിരുന്നു. ഇനി വിശ്രമജീവിതമെന്ന് എല്ലാവരും കരുതിയപ്പോഴാണ് അന്നത്തെ സര്‍സംഘചാലക് ദേവറസ്ജി വനവാസി കല്യാണ്‍ ആശ്രമിന്റെ അഖിലഭാരത സംഘടനാ കാര്യദര്‍ശിയായി ഭാസ്‌കര്‍ റാവുവിനെ നിയോഗിച്ചത്. വനവാസി പ്രവര്‍ത്തനത്തിന് കൃത്യമായ ദിശാബോധം വന്നു.
അവസാനനിമിഷംവരെ നിഷ്ഠാവാനായ സംഘ സ്വയംസേവകനായി അദ്ദേഹം തുടര്‍ന്നു. 2002 ജനുവരി 12ന് ആ ചൈതന്യം പരമാത്മാവില്‍ ലയിച്ചു. കര്‍മമൊടുങ്ങുന്നത് കാലനീതി, പക്ഷേ ഊര്‍ജം അടങ്ങുന്നില്ലെന്നത് ശാസ്ത്രയുക്തി. ‘ഭാസ്‌കര ജ്യോതി’ ഇന്നും പ്രഭയും പ്രഭാവവും പരത്തുകയാണ്.
















