ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇടതു-വലതു മുന്നണികള്‍ക്ക് തലവേദനയാകുന്നു. ഹിന്ദു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടത് മണ്ഡലത്തില്‍ സജീവ ചര്‍ച്ചായിട്ടുണ്ട്.
അരൂരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ആവശ്യത്തോട് മുഖം തിരിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും ഇടതിനും വലതിനുമുണ്ട്. ഗ്രൂപ്പും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. ഷാനിമോള്‍ ഉസ്മാന് പുറമെ നേതൃത്വം പരിഗണിച്ചിരുന്ന പലരും മത്സരിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ്.
സീറ്റ് ഐ ഗ്രൂപ്പിന് ലഭിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍, എ.എ. ഷുക്കൂര്‍, എം. ലിജു തുടങ്ങി നേതൃത്വത്തിന് പരിഗണിക്കാന്‍ പേരുകളുണ്ട്. എന്നാല്‍ എ ഗ്രൂപ്പ് തന്നെ സീറ്റ് നിലനിര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക പ്രയാസമാണ്.
മുന്‍മന്ത്രി കെ. ബാബു അടക്കം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പ്രാദേശിക നേതാക്കളായ ചിലരെ പരിഗണിക്കുമ്പോഴും മണ്ഡലത്തിലെ സാമുദായിക ഘടകങ്ങള്‍ അത്ര അനുകൂലമല്ല.
സിപിഎമ്മിലും പഴയ വിഎസ്-ഐസക് പക്ഷത്തെ പ്രമുഖരെ മത്സരിപ്പിക്കണമെന്ന് ആ വിഭാഗം താല്‍പര്യപ്പെടുന്നു. വെള്ളാപ്പള്ളിയുടെ ഹിന്ദു സ്ഥാനാര്‍ത്ഥിയെന്ന ആവശ്യം ഇവര്‍ക്ക് പിന്‍ബലമോകുന്നതാണ്. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി ചിത്തരഞ്ജന്‍ എന്നിവരാണ് ഐസക് പക്ഷത്തുനിന്ന് സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രചരിക്കപ്പെടുന്ന പ്രമുഖര്‍.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയുമായ മനു സി.പുളിക്കന്റെ പേരാണ് ഔദ്യോഗിക പക്ഷം മുന്നോട്ട് വെക്കുന്നത്. ഇന്ന് ചേര്‍ത്തലയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ബിഡിജെഎസ് സ്ഥാ ര്‍ത്ഥിയെ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചേക്കും.
















