ഹൂസ്റ്റണ്‍: ഭീകര വാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ഉറപ്പിച്ചു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ കശ്മീര്‍ വിഷയം പ്രതിപാദിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്‌ക്കൊപ്പമെന്ന് ട്രംപ് പരാമര്‍ശം നടത്തിയത്.
ഹൂസ്റ്റണില്‍ വന്‍ വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്. വന്‍ ജനാവലിയും ആരവും നരേന്ദ്രമോദിയുടെ ജനപ്രതീതി എന്തെന്ന് ട്രംപിനെ തന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇസ്ലാമിക ഭീകരവാദം എന്ന ട്രംപിന്റെ പരാമര്‍ശത്തിന് കിട്ടിയ ആരവം ഇന്ത്യയിലെ പൊതുവികാരമായാണ് മോദി അവതരിപ്പിച്ചു. ജമ്മു കശ്മീരും അവിടെ തുടര്‍ച്ചയായുള്ള ഭീകരരുടെ കടന്നു കയറ്റവും, തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.
കൂടാതെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഓര്‍മിപ്പിച്ച് ഇമ്രാന്‍ ഖാന്റെ നീക്കം വിശ്വസിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും അതിര്‍ത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപ് ചടങ്ങില്‍ വെച്ച് അറിയിച്ചു. ഇതോടൊപ്പം ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് രണ്ട് പ്രസംഗങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ മൂല്യം 1800 കോടി ഡോളറിലേറെയായി. സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ ഇതുവരെ കാണാത്ത പുരോഗതിയിലെത്തിക്കാന്‍ അമേരിക്ക ഒരുമിച്ചു നില്‍ക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക രൂപീകരിക്കുന്ന ബഹിരാകാശ സേനയില്‍ ഇന്ത്യയ്‌ക്കും പങ്കാളിത്തം നല്‍കും. നവംബറോടെ ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് ത്രിതല സൈനീകാഭ്യാസം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















