ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പരിചയസമ്പത്തും, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയും, സാമൂഹിക ജീവിതത്തിന്റെ പരിഷ്‌കര്‍ത്താവ് എന്ന സ്ഥാനവും അവകാശപ്പടാന്‍ അര്‍ഹതയുള്ള വ്യക്തിയാണ് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തുകൊണ്ടും സമകാലിക കേരള രാഷ്‌ട്രീയത്തിന് ‘ഒരു വാക്ക്’ ആണ് അദ്ദേഹം. പതിനഞ്ചുവര്‍ഷമായി രാഷ്‌ട്രീയത്തില്‍നിന്ന് മാറിനിന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മതങ്ങള്‍ ചെലുത്തുന്ന പങ്കിനെ പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള മതന്യൂനപക്ഷത്തിന്റെ വക്താവുകൂടി ആണ് ആരിഫ്.
1951ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ ജനിച്ച് ദല്‍ഹി ജെഎം സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഷിയാ കോളേജ് ലക്‌നൗ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. 1977ല്‍ തന്റെ 26-ാം വയസ്സില്‍ യുപി അസംബ്ലി അംഗമായി മുഖ്യധാരാ രാഷ്‌ട്രീയ രംഗപ്രവേശം. പിന്നീട് 1980-ലും, 1984-ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ലോകസഭാ എംപിയായി. മുത്തലാഖ് ബില്ലില്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാടുകളെ എതിര്‍ത്ത് രാജി സമര്‍പ്പിച്ചു. കൊണ്‍ഗ്രസ്സ് വിട്ടു ജനതാദള്‍ പാളയത്തില്‍ ചേര്‍ന്ന് വീണ്ടും 1989-ല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ & എനര്‍ജി മന്ത്രിയായി. ജനതാ ദള്ളില്‍നിന്നും ബിഎസ്പിയിലേക്കും ചുവടുമാറ്റം. ബിഎസ്പിയില്‍ നിന്നുകൊണ്ട് 1998-ല്‍ വീണ്ടും ലോകസഭയില്‍. 2004ല്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചുവെങ്കിലും പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം 2007ല്‍ പാര്‍ട്ടിവിടുകയും രാഷ്‌ട്രീയത്തില്‍നിന്നും ഒഴിയുകയും ആയിരുന്നു.
ഇസ്ലാമിക വ്യക്തിഗതനിയമവും, വനിതാസംരക്ഷണവും ഖുര്‍ആന്‍ വിവക്ഷിക്കുന്ന രീതിയില്‍ മുറുകെപിടിച്ചു വാദിച്ചിട്ടുള്ള വ്യക്തിയാണ് ഖാന്‍. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുത്തലാഖ് തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ച് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, മുത്തലാഖ് വിഷയത്തില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും ജയില്‍ശിക്ഷ വേണമെന്ന് വാദിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്യുകയും ഉണ്ടായി. ഇസ്ലാമിക പുനരുദ്ധാരണത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുകയും, പ്രഭാഷങ്ങളും, ചര്‍ച്ചകളും നിരന്തരമായി സംഘടിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഖാനും പത്നി രേഷ്മയും ചേര്‍ന്ന് നടത്തുന്ന ‘സമര്‍പ്പണ്‍’ പദ്ധതി ലോകപ്രസിദ്ധമാണ്. സ്‌കൂള്‍ കാലം മുതല്‍ പുസ്തകരചനയിലും, എഴുത്തിലും, പ്രസംഗത്തിലും ശ്രദ്ധ പതിപ്പിച്ച ഖാന്‍ 2010 -ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ലോകപ്രശസ്തി നേടി. അക്കാലത്തു ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ഝൗൃമി മിറ ഇീിലോുീൃമൃ്യ ഇവമഹഹലിഴല’െ. കൂടാതെ ദൈനദിന വാര്‍ത്താമാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളിലൂടെ ഇസ്ലാമിക പരിവര്‍ത്തനത്തെക്കുറിച്ച് നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാബാനു കേസില്‍ മുസ്ലിം വിധവകളുടെ ക്ഷേമത്തെ സംബന്ധിച്ചു സുപ്രീംകോടതിവിധിയെ ശക്തമായി അനുകൂലിച്ച വ്യക്തികൂടിയാണ.്
മതന്യൂനപക്ഷ കേരളം എന്നും, നവോഥാന കേരളം എന്നും, നിരന്തരം പാടി ആഘോഷിക്കുമ്പോഴും, കേരളത്തില്‍ നിലനില്‍ക്കുന്ന, വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ശക്തികളെ, പ്രതികൂലഘടകങ്ങളെ ഭരണമുന്നണികള്‍ പലപ്പോഴും കണ്ടിട്ടില്ല. മതന്യൂനപക്ഷ സംരക്ഷണം മതസംരക്ഷണം മാത്രമായി മാറുകയും, മതങ്ങളുടെ അവകാശങ്ങള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി മാത്രം സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള നാടാണ് കേരളം. വനിതാ സംരക്ഷണവും, കുട്ടികളുടെ സംരക്ഷണവും മുഖമുദ്ര ആക്കുകയും, എന്നാല്‍ പാലിക്കുവാന്‍, പാലിക്കപ്പെടുവാന്‍ കഴിയാതെ പോവുകയും ചെയ്ത സംസ്ഥാനം എന്ന് മാത്രമല്ല ഇന്ത്യന്‍ നിയമവ്യവസ്ഥയ്‌ക്കു വിരുദ്ധമായി സമാന്തര വ്യവസ്ഥാപിത നിയമങ്ങളിലൂടെ സ്ത്രീപീഡനങ്ങള്‍ അന്യോഷിച്ചു തീര്‍പ്പുകല്പിച്ച സംസ്ഥാനവും ആണ് കേരളം.
എന്തുകൊണ്ടും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍പദവി വിനിയോഗിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം. ആരിഫ് മൊഹമ്മദ് ഖാന്‍ ‘മതനിരപേക്ഷ- സമകാലിക’ കേരളത്തിനു ഒരു ‘വാക്കും വാഗ്ദാനവും’ ആണ്.
















